കിരീടം ലീസ്റ്ററിനോ ടോട്ടനത്തിനോ?

sp-leestarinoമാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടത്തിന് അവകാശികള്‍ ആര്? അന്തിമ പോരാട്ടം ലീസ്റ്റര്‍ സിറ്റിയും ടോട്ടനം ഹോട്‌സ്പറും തമ്മില്‍. പ്രീമിയര്‍ ലീഗിലെ പ്രമുഖരായ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നീ സ്ഥിരം പേരുകാരെ പിന്തള്ളിയാണ് ഇരു ക്ലബ്ബും മുന്നേറിയത്. ഇംഗ്ലണ്ട് പുതുയുഗ പിറവിക്കായാണ് കാത്തിരിക്കുന്നത്. ലീസ്റ്റര്‍ ആസ്ഥാനമായുള്ള ലീസ്റ്റര്‍ സിറ്റിയോ ലണ്ടന്‍ ആസ്ഥാനമായുള്ള ടോട്ടനമോ കിരീടത്തില്‍ മുത്തമിട്ടാല്‍ ബിഗ് സിക്‌സുകള്‍ അല്ലാത്ത ഒരു ടീം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാകും മുത്തമിടുക.

ഇതില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായിട്ടില്ല എന്നാല്‍, ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ചാമ്പ്യന്മാരായിട്ടുണ്ട്. 1992ല്‍ തുടങ്ങിയ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ ഒന്നാം സ്ഥാനങ്ങളില്‍ മാറിമാറിവന്നു. 1994-95ല്‍ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് ചാമ്പ്യന്മാരായതാണ് ഇതിലെ ഏക അപവാദം. പിന്നീട് ബ്ലാക്ക്‌ബേണ്‍ ആദ്യസ്ഥാനങ്ങളിലെത്തിയില്ല. യുണൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, ഇടയ്ക്കു സിറ്റിയും കിരീടമുയര്‍ത്തി. 2015-16 പ്രീമിയര്‍ ലീഗ് സീസണിലെത്തിയപ്പോള്‍ കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞു. ആദ്യ സ്ഥാനങ്ങളില്‍ പ്രമുഖരില്ല. പകരം ആരും ചാമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിക്കാത്ത ലീസ്റ്റര്‍ സിറ്റിയും ടോട്ടനവും. ലീസ്റ്റര്‍ സിറ്റി ഇതുവരെയും ഫസ്റ്റ് ഡിവിഷനോ പ്രീമിയര്‍ ലീഗ് ചാമ്പ്യനോ ആയിട്ടില്ല. ടോട്ടനം 1950-51, 1960-61 സീസണുകളില്‍ ഫസ്റ്റ് ഡിവിഷന്‍ ചാമ്പ്യന്മാരായിരുന്നു.

ലീസ്റ്ററും ടോട്ടനവും

ലീസ്റ്ററിനും ടോട്ടനത്തിനും ഇനി ശേഷിക്കുന്ന നാലു മത്സരങ്ങളും വളരെ നിര്‍ണായകം. ഇതില്‍ ലീസ്റ്റര്‍ ഞായറാഴ്ച വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തോല്‍വിയില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. എന്നാല്‍, പിറ്റേദിവസത്തെ മത്സരത്തില്‍ ടോട്ടനം എവേ മത്സരത്തില്‍ സ്റ്റോക് സിറ്റിക്കെതിരെ 4-0ന്റെ ആധികാരിക ജയം നേടി ലീസ്റ്ററിനെ ഞെട്ടിച്ചു കഴിഞ്ഞു.

ലീസ്റ്റര്‍ സിറ്റി

കുറുക്കന്‍മാര്‍ എന്ന് അപരനാമമുള്ള ലീസ്റ്റര്‍ അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ഇനിയുള്ള നാലു കളിയില്‍ എട്ട് പോയിന്റ് നേടിയാല്‍ ക്ലൗഡിയോ റെനേരിയുടെ ലീസ്റ്റര്‍ ചാമ്പ്യന്മാരാകും. ഇതുവരെ നടന്ന കളിയില്‍ മൂന്നു മത്സരം മാത്രം തോറ്റ ലീസ്റ്റര്‍ ഇനിയുള്ള മത്സരങ്ങളിലും ജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ കളി തോറ്റാല്‍ ഇതുവരെയുള്ള ഒഴുക്കിനെ മാറ്റിമറിക്കും. എന്നാല്‍ ലീസ്റ്ററിനെപ്പോലെ പരിചയസമ്പത്ത് കുറഞ്ഞ ഒരു ടീം ലീഗിലെ അവസാന മത്സരത്തോടടുക്കുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാകുമെന്നു പറയുക വയ്യ. വെസ്റ്റ് ഹാമിനോട് സമനില വഴങ്ങിയതാണ് ലീസ്റ്ററിനു ചതിയായത്. ജയിച്ചിരുന്നെങ്കില്‍ ടോട്ടനവുമായുള്ള പോയിന്റ് വ്യത്യാസം ഉയര്‍ത്താമായിരുന്നു.

അന്നത്തെ മത്സരത്തില്‍ ലീസ്റ്റര്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ജാമി വാര്‍ഡി ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തു. സ്വാന്‍സി സിറ്റിയുമായുള്ള അടുത്ത കളിയില്‍ എന്തായാലും വാര്‍ഡി ഉണ്ടാകില്ലെന്ന് ഉറപ്പായി. അന്നത്തെ മത്സരം നിയന്ത്രിച്ച ജോണ്‍ മോസിനോടു അപമര്യാദയായി പെരുമാറിയതിന് വാര്‍ഡിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള മത്സരവും നഷ്ടമാകും. സ്വാന്‍സിയെ നേരിടുമ്പോള്‍ വാര്‍ഡിയുടെ അസാന്നിധ്യം അത്രപ്രകടമാകില്ല. എന്നാല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനപ്പോലൊരു ടീമിനെ അവരുടെ ഗ്രൗണ്ടില്‍ നേരിടുമ്പോള്‍ മികച്ചൊരു ഗോളടിക്കാരന്‍ ആവശ്യമാണ്.

സ്വാന്‍സിയെ സ്വന്തം ഗ്രൗണ്ടില്‍ നേരിട്ടശേഷം ലീസ്റ്റര്‍ ഓള്‍ഡ് ട്രാഫോര്‍ഡിലേക്കു പോകും. യുണൈറ്റഡിന്റെ നിലവിലെ ഫോമില്‍ ഒന്നും പ്രതീക്ഷിക്കവയ്യ. ലൂയി വാന്‍ ഗലിന്റെ ടീം ചിലപ്പോള്‍ ലീസ്റ്ററിനെ കീഴ്‌പ്പെടുത്താം. അതു കഴിഞ്ഞ് കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ വച്ച് എവര്‍ട്ടണുമായി ഏറ്റുമുട്ടും. എവര്‍ട്ടണില്‍നിന്നും വലിയ ഭീഷണി ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും. അവസാന മത്സരത്തില്‍ ചെല്‍സിയെ നേരിടാന്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്കു പോകുന്നുണ്ട്. അവിടെ ചെല്‍സിയെ തോല്‍പ്പിച്ചാല്‍ ലീസ്റ്റര്‍ കിരീടം സ്വന്തമാക്കും.

ലീസ്റ്റര്‍ അടുത്ത മത്സരങ്ങളില്‍ സ്വാന്‍സി(24)യെ തോല്‍പ്പിക്കുകയും മാഞ്ചസ്റ്റര്‍ യുണൈറ്റഡി (മെയ് 1)നോടു തോല്‍ക്കുകയും ചെയ്യാം. പിന്നെ വരുന്നത് എവര്‍ട്ടണും (മെയ് 7) അവസാനം ചെല്‍സിയും (മെയ് 15) രണ്ടു കളിയും ജയിച്ചാല്‍ കുറുക്കന്മാര്‍ക്ക് 82 പോയിന്റാകും.

ടോട്ടനം ഹോട്‌സ്പര്‍

ഉത്തര ലണ്ടന്‍ ക്ലബ്ബായ ടോട്ടനം അവരുടെ ഏറ്റവും മികച്ച അവസ്ഥയില്‍ അസാധാരണമായ പ്രകടനം നടത്തുന്നവരാണ്. കഴിഞ്ഞ കളികളില്‍ അവരതു തെളിയിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്റ്റോക് സിറ്റിയും ടോട്ടനത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. നിലവിലെ ഫോമില്‍ അടുത്ത നാലു കളിയും ജയിക്കാം. ഹാരി കെയ്‌നും ഡെലെ അലിയും സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. കെയ്ന്‍ ഇതുവരെ 24 തവണ എതിര്‍വല കുലുക്കി. മുന്നേറ്റത്തില്‍ കെയ്‌നും പിന്‍നിരയിലെ ടോബി അല്‍ഡെര്‍വീറ്ല്‍ഡ് ഒരു പാറപോലെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മേഖലയിലും ടീം മികച്ചുനില്‍ക്കുന്നു. ലീഗില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളടിച്ചതും കുറച്ചു ഗോള്‍ വഴങ്ങിയ ടീമും ടോട്ടനം തന്നെ.

ഇനി രണ്ടു ഹോം മത്സരവും അത്ര തന്നെ എവേ മത്സരവും. ടോട്ടനം പുറത്തു കളിച്ച പതിനാറു ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. ചെല്‍സിയയെയും അവസാനം ന്യൂകാസില്‍ യുണൈറ്റഡിനെയും അവരുടെ ഗ്രൗണ്ടിലാണ് നേരിടുന്നത്. മൗറികോ പൗചെറ്റിനോയുടെ ടീം അടുത്തതായി നേരിടുന്നത് വെസ്റ്റ്‌ബ്രോംവിച്ചി(25)നെ. ഇവര്‍ ടോട്ടനത്തിനു വലിയ ഭീഷണിയാകാന്‍ സാധ്യതയില്ല. പിന്നെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ലണ്ടന്‍ ഡെര്‍ബിയില്‍ ചെല്‍സി(മെയ് 2) യുമായി പൊരുതും. ഇക്കുറി വളരെ താഴെ വീണ ചെല്‍സി, ദുഃഖം മറക്കാന്‍ പൊരുതിയാല്‍ ടോട്ടനത്തിനു വെല്ലുവിളിയാകും. മെയ് എട്ടിനു സതാംപട്ണ്‍ െൈവറ്റ് ലെയ്ന്‍ സ്റ്റേഡിയത്തിലെത്തും യൂറോപ്പ ലീഗ് ഉന്നം വയ്ക്കുന്ന സതാംപ്ടണെ കുറച്ചുകാണാനാവില്ല. അവസാന മത്സരത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂകാസില്‍ യുണൈറ്റഡുമായി(മെയ് 15) ഏറ്റുമുട്ടും. ഒന്നാം ഡിവിഷനില്‍ തുടരുക എന്ന ലക്ഷ്യത്തോടെ സ്വന്തം കാണികളുടെ മുന്നില്‍ ഇറങ്ങുന്ന ന്യൂകാസില്‍ ടോട്ടനത്തെ വളരെ ശക്തമായി നേരിടാനും സാധ്യതയുണ്ട്. ലീസ്റ്റര്‍ തുടര്‍ച്ചയായി ജയം നേടിയാലും ടോട്ടനവും അതേപോലെ മുന്നേറിയാലും കിരീടം കുറുക്കന്‍മാര്‍ കൊണ്ടുപോകും.

ടോട്ടനം നിലവിലെ ഫോമില്‍ അടുത്ത നാലു കളിയും ജയിക്കുമെന്നു തന്നെ കരുതാം. ജയിച്ചാല്‍ തന്നെ എണ്‍പത് പോയിന്റാകുകയേയുള്ളൂ.

എന്തുകൊണ്ട് ടോട്ടനം?

ടോട്ടനം നിലവില്‍ ലീസ്റ്ററുമായി അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്. ടോട്ടനം കഴിഞ്ഞ കളികളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും സ്‌റ്റോക് സിറ്റിയെയും തകര്‍ത്തിരുന്നു.

ഹാരി കെയ്ന്‍-ഡെലെ അലി കൂട്ടുകെട്ട്

ഇരുവരും ഒരുമിച്ചു കളിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷത്തില്‍ താഴെയാണ്. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള പ്രകടനംകണ്ടാല്‍ വളരെ വര്‍ഷങ്ങളില്‍ ഒരുമിച്ചു കളിക്കുന്നവരെ പോലെയാണ്. സ്റ്റോക് സിറ്റിക്കെതിരെ ഇരുവരും ഇരട്ടഗോള്‍ നേടുകയും ചെയ്തു. 24 ഗോളുമായി കെയ്ന്‍ ഗോള്‍ വേട്ടക്കാരാല്‍ ഒന്നാമനായി. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, എറിക് ലാമെല എന്നിവരും ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കരാണ്.

പ്രതിരോധം

25 ഗോളാണ് ടോട്ടനം ഇതുവരെ 25 ഗോള്‍ വഴങ്ങി. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് മികച്ച കീപ്പറെന്ന് തെളിയിച്ചു കഴിഞ്ഞു. ടോബി അല്‍ഡെര്‍വീറ്ല്‍ഡ്, ജാന്‍ വെര്‍ടന്‍ഗണ്‍ സെന്‍ട്രല്‍ ഡിഫന്‍സ് ശക്തമാക്കുന്നു. കെയ്ല്‍ വാക്കറും ഡാനി റോസും ഇവര്‍ക്കു മികച്ച പിന്തുണയും നല്‍കുന്നു.

സമ്മര്‍ദം ലീസ്റ്ററിന്

എല്ലാ സമ്മര്‍ദവും ലീസ്റ്ററിന്. വെസ്റ്റ്ഹാമിനെതിരെ കഷ്ടിച്ചു ജയിച്ച മത്സരം തന്നെ അവര്‍ സമ്മദത്തിലാണെന്ന് വെളിവാക്കി. ഇനി നേരിടേണ്ടത് മികച്ച ടീമുകളെ. ടോട്ടനത്തിനും ലീസ്റ്ററിനും ഒരേ പോയിന്റാണെങ്കില്‍ ഗോള്‍ ശരാശരിയില്‍ ടോട്ടനമാണ് മുന്നില്‍. അങ്ങനെ വന്നാല്‍ കിരീടം ലണ്ടനിലേക്കു പോകും.

എന്തുകൊണ്ട് ലീസ്റ്റര്‍ ?

ലീഗില്‍ ഇതുവരെ മൂന്നു തോല്‍വി മാത്രം. ടോട്ടനം സ്റ്റോക് സിറ്റിയെ തോല്‍പിച്ചതോടെ പോയിന്റ് വ്യത്യാസം കുറഞ്ഞു. അഞ്ച് പോയിന്റ് വ്യത്യാസമുണ്ട് ടോട്ടനവുമായി ഇപ്പോഴും. ഇനി നേരിടാനുള്ളത് മികച്ച ടീമുകളെ. സ്വാന്‍സി സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവര്‍ട്ടണ്‍, ചെല്‍സി. നാലില്‍ മൂന്നെണ്ണം ജയിച്ചാല്‍ കിരീടം ഉറപ്പ്. അടുത്ത മത്സരങ്ങളില്‍ വാര്‍ഡി ഇല്ലെങ്കിലും ഗോളടിക്കാന്‍ ആള്‍ക്കാര്‍. ഷിന്‍ജി ഒകാസാകി, ലിയനാര്‍ണോ ഉല്ലോവ, റിയാദ് മെഹ്‌റസ് എന്നിവര്‍ ഗോളടിക്കുന്നവര്‍.

ടീം സ്പിരിറ്റ്, പിന്തുണ

ലീസ്റ്റര്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ആരും കരുതിയില്ല. ക്ലൗഡിയോ റെനേരിയുടെ ടീമിന് മികച്ച ഒത്തിണക്കമാണുള്ളത്. സീസണില്‍ അസാധാരണ പ്രകടനത്തോടെ ആരാധകരുടെ മികച്ച പിന്തുണയും ലഭിച്ചിരിക്കുന്നു.

ആര്‍ക്ക് സുവര്‍ണപാദുകം?

ഒന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരംപോലെ തന്നെ ഗോളടിക്കാരുടെ മത്സരത്തിലും ടോട്ടനും ലീസ്റ്ററും തമ്മിലാണ് മത്സരം. ടോട്ടനത്തിന്റെ ഹാരി കെയ്ന്‍ 24 ഗോളുമായി ഒന്നാമതും ലീസ്റ്ററിന്റെ ജാമി വാര്‍ഡി 22 ഗോളുമായി രണ്ടാമതുമുണ്ട്. വാര്‍ഡിക്ക് അടുത്ത രണ്ടു കളികള്‍ നഷ്ടപ്പെടും.

പിഎഫ്എ പ്ലയര്‍ ഓഫ് ദ ഇയര്‍, കൂടാതെ ഇംഗ്ലണ്ടിന്റെ യുറോ കപ്പ് ടീമിലേക്കുള്ള ആദ്യ പതിനൊന്നിലേക്കുള്ള സ്ഥാനം എന്നിവയെല്ലാം ഇരുവരെയും കാത്തിരിക്കുന്നു. ഇവര്‍ക്കു വെല്ലുവിളിയായി 22 ഗോളുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്വേറോയുമുണ്ട്.

Related posts