ഓക്ലൻഡ്: കാത്തിരിപ്പിനൊടുവിൽ കിവീസ് മണ്ണിൽ ഇന്ത്യക്ക് ട്വന്റി-20യിൽ കന്നിജയം. മൂന്ന് മത്സര പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനു ജയിച്ചു. ഏഴ് പന്ത് ബാക്കിനിൽക്കേയാണ് മെൻ ഇൻ ബ്ലൂ വെന്നിക്കൊടി പാറിച്ചത്. പരന്പര 1-1 സമനിലയിലെത്തിച്ച് ഇന്ത്യ സജീവമാക്കി നിലനിർത്തി.
ഇതോടെ ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരം നിർണായകമായി. 11 പന്തുകൾക്കിടെ നിർണായകമായ മൂന്ന് കിവീസ് വിക്കറ്റുകൾ വീഴ്ത്തിയ കൃണാൽ പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158. ഇന്ത്യ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 162.
കൃണാൽ, ഖലീൽ…
വെല്ലിംഗ്ടണിൽ നടന്ന ആദ്യ മത്സരത്തിന്റെ മധുരസ്മരണയിൽ ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് തുടക്കത്തിൽത്തന്നെ പ്രഹരമേറ്റു. വെല്ലിംഗ്ടണിൽ ആദ്യ എട്ട് ഓവറിൽ 85 റണ്‍സ് കടന്ന ന്യൂസിലൻഡ് ഓപ്പണർമാർക്ക് കടുത്ത പ്രതിരോധം തീർക്കുന്നതായിരുന്നു ഇന്നലെ ഇന്ത്യയുടെ ബൗളിംഗ്.
മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ സീഫർട്ടിനെ (12 റണ്‍സ്) വിക്കറ്റിനു പിന്നിൽ ധോണിയുടെ കൈകളിലെത്തിച്ച് ഭുവനേശ്വർ കിവികളുടെ ചിറകിനു ക്ലിപ്പ് ഇട്ടു. തുടർന്നാണ് കൃണാൽ പാണ്ഡ്യയുടെ വരവ്. ആറാം ഓവർ എറിയാനെത്തിയ കൃണാൽ രണ്ടാം പന്തിൽ കോളിൻ മണ്‍റോയെയും (12 റണ്‍സ്) അവസാന പന്തിൽ ഡറിൽ മിച്ചലിനെയും (ഒരു റണ്‍) മടക്കി. അതോടെ ആറ് ഓവറിൽ മൂന്നിന് 43 എന്ന നിലയിലായി കിവീസ്.
മിച്ചലിന്റെ എൽബിഡബ്ല്യു പുറത്താകൽ വിവാദമായി. പന്ത് ബാറ്റിൽകൊണ്ടിരുന്നു എന്ന് പിന്നീട് വ്യക്തമായതോടെയാണിത്. എട്ടാം ഓവർ എറിയാനെത്തിയ കൃണാൽ കെയ്ൻ വില്യംസണിനെയും (20 റണ്‍സ്) മടക്കിയതോടെ കിവികളുടെ പ്രതീക്ഷ അസ്തമിച്ചു. 28 പന്തിൽ 50 റണ്‍സ് നേടിയ ഗ്രാൻഡ്ഹോം ആണ് ആതിഥേയരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. പാണ്ഡ്യ 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് 27 റണ്‍സിന് രണ്ട് വിക്കറ്റ് നേടി.
രോഹിത്, പന്ത്, ധോണി…
താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. 9.2 ഓവറിൽ 79 റണ്‍സ് ചേർത്തശേഷമാണ് ഓപ്പണിംഗ് പിരിഞ്ഞത്. ധവാന്റെ (31 പന്തിൽ 30 റണ്‍സ്) വിക്കറ്റ് ആണ് ആദ്യം നഷ്ടപ്പെട്ടത്. ക്യാപ്റ്റൻ രോഹിത് ശർമ 50 റണ്‍സ് നേടി. മൂന്നാമനായെത്തിയ ഋഷഭ് പന്ത് 28 പന്തിൽ 40 റണ്‍സുമായും അഞ്ചാമനായ ധോണി 17 പന്തിൽ 20 റണ്‍സുമായും പുറത്താകാതെനിന്നു. നാലാം വിക്കറ്റിൽ ഇരുവരും പുറത്താകാതെ 44 റണ്‍സ് നേടി.
സ്കോർബോർഡ്
ടോസ്: ന്യൂസിലൻഡ്
ന്യൂസിലൻഡ് ബാറ്റിംഗ്: സീഫർട്ട് സി ധോണി ബി ഭുവനേശ്വർ 12, മണ്‍റോ സി രോഹിത് ബി കൃണാൽ 12, വില്യംസണ് എൽബിഡബ്ല്യു ബി കൃണാൽ 20, ഡറിൽ മിച്ചൽ എൽബിഡബ്ല്യു ബി കൃണാൽ 1, ടെയ്ലർ റണ്ണൗട്ട് 42, ഗ്രാൻഡ്ഹോം സി രോഹിത് ബി ഹാർദിക് 50, സാന്റ്നർ ബി ഖലീൽ 7, കന്തെജിൻ നോട്ടൗട്ട് 2, സൗത്തി ബി ഖലീൽ 3, എക്സ്ട്രാസ് 9, ആകെ 20 ഓവറിൽ എട്ടിന് 158.
ബൗളിംഗ്: ഭുവനേശ്വർ 4-0-29-1, ഖലീൽ അഹമ്മദ് 4-0-27-2, ഹാർദിക് പാണ്ഡ്യ 4-0-36-1, കൃണാൽ പാണ്ഡ്യ 4-0-28-3, ചാഹൽ 4-0-37-0.
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി സൗത്തി ബി സോധി 50, ധവാൻ സി ഗ്രാൻഡ്ഹോം ബി ഫെർഗൂസണ് 30, പന്ത് നോട്ടൗട്ട് 40, വിജയ് ശങ്കർ സി സൗത്തി ബി ഡറിൽ മിച്ചൽ 14, ധോണി നോട്ടൗട്ട് 20, എക്സ്ട്രാസ് 8, ആകെ 18.5 ഓവറിൽ മൂന്നിന് 162.
ബൗളിംഗ്: സൗത്തി 4-0-34-0, കഗ്ലെജിൻ 3.5-0-32-0, ഫെർഗൂസണ് 4-0-31-1, സാന്റ്നർ 2-0-16-0, സോധി 4-0-31-1, ഡറിൽ മിച്ചൽ 1-0-15-1.
രോഹിത് ഒന്നാമൻ
രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്‍സെടുക്കുന്ന താരമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. ഓക്ലൻഡ് ട്വന്റി-20ക്ക് ഇറങ്ങുന്പോൾ റിക്കാർഡിലേക്ക് 35 റണ്‍സായിരുന്നു രോഹിതിനു വേണ്ടിയിരുന്നത്. 29 പന്തിൽ 50 റണ്‍സ് നേടിയതോടെ രോഹിതിന്റെ സന്പാദ്യം 2288ൽ എത്തി. 92 മത്സരങ്ങളിൽനിന്നാണ് ഇന്ത്യൻ താരം ഈ നേട്ടത്തിലെത്തിയത്. നാല് സെഞ്ചുറിയും 16 അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടും. 118 ആണ് ഉയർന്ന സ്കോർ.
76 മത്സരത്തിൽനിന്ന് 2272 റണ്‍സ് നേടിയ ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിലിനെയാണ് രോഹിത് മറികടന്നത്.
65 കളിയിൽ 2167 റണ്‍സുള്ള വിരാട് കോഹ്ലിയാണ് രോഹിതിനു പിന്നിലുള്ള ഇന്ത്യൻ താരം. അഞ്ച് താരങ്ങളേ രാജ്യാന്തര ട്വന്റി-20യിൽ 2000 റണ്‍സ് കടന്നിട്ടുള്ളൂ.