കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം ; ജീവനക്കാര്‍ക്ക് ഇത്തവണയും ‘ശമ്പളമില്ലാത്ത” പൊന്നോണം

ktm-rupeesഒറ്റപ്പാലം: കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം ജീവനക്കാര്‍ക്ക് ഇത്തവണയും വറുതിയുടെ പൊന്നോണം. സംസ്ഥാന സര്‍ക്കാര്‍ ഇത്തവണയും പതിവു തെറ്റിച്ചില്ല. മാസങ്ങളായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ ഓണവും ഇവിടത്തെ ജീവനക്കാര്‍ക്കു കയ്‌പേറിയ സ്മരണകളാണ് സമ്മാനിക്കുന്നത്. മുന്‍കാലങ്ങളിലും ഓണക്കാലത്തു സ്മാരകം ജീവനക്കാര്‍ക്കു ശമ്പളം ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. അഞ്ചുമാസമായി ദേശീയ സ്മാരകമായ കുഞ്ചന്‍ സ്മാരകത്തിലെ ജീവനക്കാര്‍ക്കു വേതനം ലഭിച്ചിട്ടില്ല. ആവശ്യത്തിനു പണമില്ലാത്തതുമൂലം സ്മാരകത്തിന്റെ പ്രവര്‍ത്തനവും തകരാറിലാണ്.

കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അധ്യാപകര്‍ ഉള്‍പ്പെടെ 11 പേരാണ് സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഈ സ്ഥാപനത്തിലുള്ളത്. നാലുലക്ഷം രൂപ മാത്രമാണ് സ്മാരകത്തിനു വാര്‍ഷിക ഗ്രാന്റായി ലഭിക്കുന്നത്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു ശമ്പളം നല്കുന്നതിനു പ്രതിമാസം 1,30,000 രൂപയ്ക്കടുത്തു ചെലവാകും. വാര്‍ഷിക ഗ്രാന്റായി ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും ലഭ്യമായാല്‍ മാത്രമേ വലിയ പ്രയാസം കൂടാതെ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിനു സ്‌പെഷല്‍ ഗ്രാന്റ് മാത്രമാണ് ആശ്രയം.

ഓട്ടന്‍തുള്ളല്‍, മൃദംഗം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം എന്നിവയാണ് സ്മാരകത്തില്‍ പഠിപ്പിക്കുന്നത്. ഓട്ടന്‍തുള്ളല്‍ അഭ്യസിക്കുന്നവര്‍ക്കു ചെറിയ തുക സ്‌കോളര്‍ഷിപ്പ് നല്കുന്നുണ്ട്. മറ്റുള്ളവ അഭ്യസിക്കുന്ന കുട്ടികളില്‍നിന്നും ചെറിയ തുക ഫീസായി സ്മാരകം ഈടാക്കുന്നുണ്ട്.  ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം എന്നിവ അഭ്യസിക്കുന്ന തറ പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്.അറ്റകുറ്റപ്പണികള്‍ വര്‍ഷങ്ങളായി നടന്നിട്ടില്ല.  സമീപത്തായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മാണവും ത്രിശങ്കുവിലാണ്. സംസ്ഥാന ബജറ്റില്‍ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം നവീകരണത്തിനു രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ സമയത്തുണ്ടായിരുന്ന സ്മാരകം ഭരണസമിതി രാജിവച്ചെങ്കിലും പുതിയ ഭരണസമിതി നിലവില്‍ വന്നിട്ടില്ല. പുതിയ ഭരണസമിതി നിലവില്‍ വരാത്തതു സ്മാരകത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. പുതിയ സര്‍ക്കാര്‍ വന്നയുടന്‍ തന്നെ സ്മാരകത്തിന്റെ പരിതാപകരമായ അവസ്ഥയ്ക്കു പരിഹാരമായി 25 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇതും ലഭ്യമായിട്ടില്ല.

Related posts