കുട്ടനാടും പുഞ്ഞാറും വിട്ടു നല്‍കാനാവില്ല; ഒരു സീറ്റെങ്കിലും കൂടുതല്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് എം

MANIതിരുവനന്തപുരം: ഒരു സീറ്റെങ്കിലും കൂടുതല്‍ വേണമെന്ന നിലപാടിലുറച്ച് കേരള കോണ്‍ഗ്രസ് എം. കുട്ടനാടും പുഞ്ഞാറും വിട്ടു നല്‍കാനാവില്ലെന്നും കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ഉഭയകകക്ഷി ചര്‍ച്ചയില്‍ ശക്തമായ നിലപാട് സ്വീകരിച്ചു.

നേരത്തെ പതിനഞ്ചു സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. മൂന്നു സീറ്റുകള്‍ കൂടുതല്‍ വേണമെന്ന നിലപാടാണ് തുടക്കത്തിലേ കെ.എം മാണി സ്വീകരിച്ചത്. ഇതു ഒടുവില്‍ ഒന്നിലേയ്ക്ക് എത്തി. ഇതും നല്‍കാനാവില്ലെന്ന ശക്തമായ നിലപാട് കോണ്‍ഗ്രസും സ്വീകരിച്ചതോടെ അഞ്ചുവട്ടമായി ഇരു കൂട്ടരും നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇന്നു രാവിലെ മന്ത്രി പി.ജെ ജോസഫിന്റെ ഔദ്യോഗിക വസതിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമതിയോഗം ചേര്‍ന്നിരുന്നു.

ഒരു സീറ്റെങ്കിലും കൂടുതല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനും കുട്ടനാടും പൂഞ്ഞാറും വിട്ടുകൊടുക്കാനാകില്ലെന്നും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. ക്ലിഫ് ക്ലിഫ് ഹൗസില്‍ ആരംഭിച്ച ചര്‍ച്ചയില്‍ ഈ നിലപാട് കേരള കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ ഒരു സീറ്റും കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാട് കോണ്‍ഗ്രസും സ്വീകരിച്ചതായി അറിയുന്നു. ഇതോടെ ചര്‍ച്ച വഴിമുട്ടിയ അവസ്ഥയിലെത്തി നില്‍ക്കുകയാണെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.

ഇന്നു ഉച്ചയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കരടു പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിയ്ക്ക് പോകുകയാണ്. ഇതിനു മുമ്പ് ഘടകകക്ഷികളുമായുള്ള സീറ്റ് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ജേക്കബ് ഗ്രൂപ്പുമായി ഇന്നു ചര്‍ച്ച നടക്കും. അങ്കമാലി സീറ്റു വീട്ടുകൊടുക്കാനാകില്ലെന്ന ശക്തമായ നിലപാടിലാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് വേണമെന്ന നിലപാടില്‍ ജേക്കബ് ഗ്രൂപ്പും ഉറച്ചു നില്‍ക്കുകയാണ്. ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരിന് അങ്കമാലിയ്ക്കു പകരം മറ്റേതെങ്കിലും സീറ്റു നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമം ചിലപ്പോള്‍ ഇന്നത്തെ ചര്‍ച്ചയില്‍ ഉണ്ടായേക്കും. ഇതിനു അവര്‍ തയ്യാറായാല്‍ ജേക്കബ്ബ് ഗ്രൂപ്പുമായുള്ള തര്‍ക്കത്തിനു പരിഹാരമാകും.

Related posts