പാനൂര്‍: ആന്ധ്രയില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പെണ്‍കുട്ടികളെ ചൊക്ലിയിലെ വീടുകളില്‍ ജോലിക്കെത്തിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യ ഏജന്റ് ഉള്‍പ്പെടെ ആറുപേര്‍ റിമാന്‍ഡില്‍. കുട്ടികളെ കടത്തുന്ന മുഖ്യ ഏജന്റ് തമിഴ്നാട് തിരുവളായി ജില്ലയിലെ തിരുത്തായി മുസ്ലിംനഗറില് ഷെറീഫ് (55), സഹായി ആന്ധ്രപ്രദേശ് ചിറ്റൂരിലെ മസ്താനി (40), ഇടനിലക്കാരായ തമിഴ്നാട്ടിലെ മുജ്നബി (38), ചാന്ദ്പാഷ (40), റസിയ (35), മുംതാസ് (40) എന്നിവരും ഇവരെ സഹായിച്ച കേരളത്തിലെ പ്രധാന കണ്ണി കീഴ്മാടം അണിയാരം വലിയാണ്ടിപീടിക മരമില്ലിനു സമീപത്തെ കണ്ടോത്ത് അസീസ് (60) എന്നിവരെയാണ് തലശേരി ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്.
അസീസിനെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നരലക്ഷം രൂപയ്ക്കാണ് കുട്ടികളെ കൈമാറുന്നത്. ചിലരെ കൂടുതല്‍ പണം ലഭിച്ചാല്‍ ഈ സംഘം വില്‍ക്കും. കരാര്‍ കാലാവധി കഴിഞ്ഞാല്‍ കുട്ടികളെ തിരിച്ചുകൊണ്ടുപോകും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഈ കണ്ണികള്‍ കെണിയിലാകുന്നത്. ഒമ്പതുമുതല്‍ 16 വയസ് വരെയുള്ള കുട്ടികളെയാണു വീട്ടുവേലയ്ക്ക് നിര്‍ത്തുന്നത്. ഈ കുട്ടികളെ വേലയ്ക്കു നിര്‍ത്തിയ വീട്ടുടമസ്ഥര്ക്കെതിരേയും കേസെടുക്കും.
നാലു വീടുകളില്‍ നിന്നു മോചിപ്പിച്ച പെണ്‍കുട്ടികളെ തലശേരി മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചൊക്ലി എസ്ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിക്കടത്ത് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനായി എസ്ഐ ഷിബുവിന്റെ നേതൃത്വത്തില്‍ ചൊക്ലി പോലീസ് ആന്ധ്രയിലേക്കു പോയിട്ടുണ്ട്. കേരളത്തില്‍ കുട്ടികളെ വിതരണം ചെയ്യുന്നതിന് സഹായിക്കുന്ന കീഴ്മാടം സ്വദേശി അസീസിന്റെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.