കുമരിമേട് വളവില്‍ റോഡിനുസമീപം പാഴ്‌ചെടികള്‍ വളര്‍ന്നു അപകടഭീഷണി

PKD-BUSKADUചിറ്റൂര്‍: മൂപ്പന്‍കുളം കുമരിമേട് വളവ് റോഡിനു സമീപം പാഴ്‌ചെടികള്‍ വളര്‍ന്നുള്ള തടസംമൂലം എതിര്‍ഭാഗത്തുനിന്നും വാഹനങ്ങള്‍ വരുന്നത് തിരിച്ചരിയാനാകാതെ അപകടം പതിവായി. വളവു റോഡിന്റെ എതിര്‍വശത്തു വരുന്ന വാഹനങ്ങള്‍ കാണാനാകാതെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അമ്പതോളം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ അഞ്ചുമരണവും 75-ഓളംപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. റോഡിന്റെ പടിഞ്ഞാറുവശത്തെ പുളിമരത്തിന്റെ മറവാണ് മിക്ക അപകടങ്ങള്‍ക്കും പ്രധാന കാരണം.

അപകടത്തില്‍ മരിച്ചവരെല്ലാം ഇരുചക്രവാഹന യാത്രക്കാരായിരുന്നു. യാത്രക്കാരുടെയും സമീപവാസികളുടെയും നീണ്ടനാളത്തെ ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ പിന്നീട് പുളിമരം മുറിച്ചുമാറ്റി. എന്നാല്‍ ഇതേ സ്ഥലത്ത് ഇപ്പോള്‍ പാഴ്‌ചെടികള്‍ നിറഞ്ഞുനില്ക്കുകയാണ്. ഇതു വളര്‍ന്നു കാടുപോലെയായി.

ഇരുവശത്തുനിന്നുമുള്ള വാഹനങ്ങള്‍ മുഖാമുഖമെത്തി പെട്ടെന്നു ബ്രേക്കിടുന്നതോടെ യാത്രക്കാര്‍ക്ക് ബസിനകത്തെ കമ്പിയില്‍ ഇടിച്ചും താഴെ വീണും പരിക്കേല്ക്കുന്നതും പതിവാണ്. മൂപ്പന്‍കുളത്തുനിന്നും ശാന്തി ജംഗ്ഷന്‍വരെ എസ്ആകൃതിയില്‍ വളവാണ്. രാത്രിസമയത്താണ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഈ സാഹചര്യത്തില്‍ റോഡിന്റെ ഇരുവശത്തുമുള്ള പാഴ്‌ചെടികള്‍ മുറിച്ചുനീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Related posts