കുരുംബകാവില്‍ വെന്നിക്കൊടി ഉയര്‍ന്നു; ഭഗവതി പള്ളിമാടത്തില്‍ എഴുന്നള്ളി

TCR-KURUMBAKAVUപി.ഡി. ജോര്‍ജ്
കൊടുങ്ങല്ലൂര്‍: തൃച്ചന്ദനചാര്‍ത്തും കാവുതീണ്ടലും നടന്ന ആരവമൊഴിഞ്ഞ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബകാവില്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് വെന്നികൊടി ഉയര്‍ത്തി. ഐതിഹ്യങ്ങളുടെ കലവറയായ കൊടുങ്ങല്ലൂര്‍ കാവില്‍ കാളി-ദ്വാരിക യുദ്ധത്തില്‍ മുറിവേറ്റ ദേവി സുഖം പ്രാപിച്ചതിനെ സൂചിപ്പിച്ചാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ചെത്തിമിനുക്കിയ അടയ്ക്കാമരത്തില്‍ വെന്നികൊടി ഉയര്‍ത്തിയത്. ഭരണിനാളായ ഇന്നുപുലര്‍ച്ചെ ചടങ്ങുകള്‍ ചടങ്ങുകള്‍ ആരംഭിച്ചു.

തൃച്ചന്ദനചാര്‍ച്ച് പൂജയ്ക്കുമുമ്പായി കൊട്ടിയടച്ച ക്ഷേത്രത്തിന്റെ കിഴക്കേനട തുറന്ന് അടികള്‍മാര്‍ അകത്തുപ്രവേശിപ്പിച്ച് ഭഗവതിക്ക് വരിയരി പായസം നിവേദിച്ചു. ദ്വാരിക വധത്തില്‍ മുറിവേറ്റ് ചികിത്സ കഴിഞ്ഞ സുഖം പ്രാപിച്ച ഭഗവതി ആദ്യമായി ഭക്ഷണം കഴിച്ചതിനെ അനുസ്മരിച്ചാണ് വരിയരി പായസം നിവേദിച്ചത്. തുടര്‍ന്ന് ഭഗവതിയെ പള്ളിമാടത്തില്‍ സങ്കല്‍പ്പിച്ചിരുത്തി. കിണ്ടിയില്‍ ഉടയാടയും, വാല്‍കണ്ണാടിയും വച്ച് നെറ്റിപ്പട്ടം വിരിച്ച് കിഴക്കോട്ട് ദര്‍ശനമായി നിലവിളക്കും തെളിയിച്ചു.

ഇനി നടതുറപ്പ് വരെ ഭഗവതി പള്ളിമാടത്തിലാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുക. തുടര്‍ന്ന് പട്ടാര്യ സമുദായക്കാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും വടക്കേ നടയിലെ കോഴിക്കല്ലിനു സമീപവും കുമ്പള വെട്ടി കുശ്മാണ്ഡബലി നടത്തി ഭരണി ആഘോഷങ്ങള്‍ക്കു സാമാപനം കുറിച്ചു. 15ന് നടതുറപ്പുവരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്ത യാമങ്ങളില്‍ കിഴക്കേ നടതുറന്ന് അടികള്‍മാര്‍ പൂജാവിധികള്‍ നടത്തും.

Related posts