നഷ്ടപ്പെടലുകളായിരുന്നു എക്കാലവും രോദനങ്ങളായി ഉയര്‍ന്നത്. ഇന്നലെകളുടെ സമൃദ്ധി ഇന്നിന്റെ ഓര്‍മയും നാളെയുടെ ചരിത്രവുമായി വിങ്ങിക്കൊണ്ടിരുന്നു. കാത്തുവച്ചിരുന്നുവെങ്കില് സൂക്ഷിക്കാമായിരുന്നുവെന്ന് മനസുകള്‍ ദിനേനയെന്നോണം മന്ത്രിച്ചു. എന്നിട്ടും പുതിയ പുതിയ നഷ്ടപ്പെടലുകള്‍ കാലത്തിനൊപ്പം ചേര്‍ക്കപ്പെട്ടു. അവ കണ്ണീരോടെ പെറുക്കിയെടുക്കപ്പെടുകയും പുതിയ നഷ്ടങ്ങള്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കപ്പെടുകയും ചെയ്തു. ഇതൊക്കെയാണ് കാലക്രമം. നഷ്ടങ്ങള്‍ പറഞ്ഞു കരഞ്ഞുതീര്‍ക്കുന്ന കാലഘട്ടം.
നഷ്ടങ്ങളുടെ താളുകളില്‍ താമസിക്കാതെ എഴുതിച്ചേര്‍ക്കപ്പെടാന്‍ അങ്ങകലെ ഒരു ആദിവാസി ഗോത്രജനവിഭാഗമുണ്ട്. കുടിയ എന്ന് പേര്. കാസര്‍ഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലെ കമ്മാടി എന്ന പ്രദേശത്ത് അവര്‍ വസിക്കുന്നു. നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമപ്പുറം മലമുകളിലെ ഇത്തിരി നാടാണ് അവരുടെ ദേശം. വേറൊരു ദേശം അവര്‍ക്കില്ല. 171 പേരെമാത്രം എണ്ണിയെടുക്കാമിവിടെ. സ്വന്തമായി ഭാഷയും സംസ്കാരവും ഉള്ള ഇവര്‍ നഷ്ടപ്പെട്ടാല്‍ ആ ചരിത്രവും അതിലെ സത്യവും ഒരു രോദനമായി അവശേഷിക്കും. അതിമുമ്പുള്ള അടയാളപ്പെടുത്തലാണിത്.
കുടിയ ഭാഷയ്ക്കു ലിപി ഇല്ലാതിരുന്നതിനാല്‍ അവരുടെ ചരിത്രം എഴുതപ്പെട്ടില്ല. സംസ്കാരവും വിശ്വാസവും പരമ്പരാഗതമായി സ്വായത്തമാക്കി അവര്‍ ജീവിച്ചുപോരുകയാണ്. 20-ാം നൂറ്റാണ്ടിന്റെ പാതിതൊട്ടിങ്ങോട്ടുള്ളവയേ ഇപ്പോള്‍ അറിവായുള്ളൂ. അതിനു മുമ്പുള്ളവയെല്ലാം കേട്ടറിവുകളാണ്. പൊതു സമൂഹത്തിന് അത് മിത്ത് എന്നോ ചരിത്രമെന്നോ വിശേഷിപ്പിക്കാം. പക്ഷെ കുടിയ ജനതയ്ക്ക് അത് ജീവിതമാണ്.
ലഘുചരിത്രം
വടക്കേ മലബാറിലെ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാണത്തൂര്‍ കല്ലപ്പള്ളിക്കു സമീപം അധിവസിക്കുന്ന ഒരു ആദിവാസി ഗോത്ര ജനവിഭാഗമാണ് കുടിയ. കാസര്‍ഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ വില്ലേജിലെ കല്ലപ്പള്ളിയില്നിന്നും എട്ടു കലോമീറ്റര്‍ അകലെയുള്ള കമ്മാടിയാണ് ഇവരുടെ ദേശം. ജില്ലാ ആസ്ഥാനമായ കാസര്‍ഗോഡ് നിന്നും 100 കിലോമീറ്റര്‍ അകലെ. അടുത്ത ടൗണായ പാണത്തൂര്‍ നിന്നും 25 കിലോമീറ്റര്‍ അകലെ.
കമ്മാടി ഊര് എന്നതാണ് ഇവരുടെ സ്ഥലനാമം. ഊരിലെ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തായി കാണുന്ന വലിയ പാറക്കല്ലിനെ കമ്മാടി എന്നാണ് വിളിച്ചിരുന്നത്. ആ കല്ലിന്റെ നാമം പിന്നീട് ഇവര്‍ക്കു നല്കപ്പെട്ടു എന്നാണ് വിശ്വാസം.
നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ സമൂഹം ഇവിടെ നിലനിന്നതായി കരുതുന്നു. ചരിത്ര രേഖകളില്‍ ഇത് വ്യക്തമായി കണ്ടെത്താന്‍ കഴിയില്ലെങ്കിലും കുടിയരുടെ തുടിപ്പാട്ടുകളും പരമ്പരാഗത അറിവുകളും വിശ്വാസങ്ങളും ഇതു ശരിവയ്ക്കുന്നു. സ്വന്തമായി ഭാഷയും സംസ്കാരവും ഉള്ള ജനവിഭാഗമാണിത്. മറ്റ് ആദിവാസി ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഭാഷയിലും വേഷത്തിലും ഇവര്‍ പ്രത്യേകത നിലനിര്‍ത്തുന്നു.
ഇനി അല്‍പ്പം വര്‍ത്തമാനം
കുടിയ കോളനിയില്‍ ഇപ്പോഴുള്ളത് 37 കുടുംബങ്ങള്‍ മാത്രമാണ്. 171 ആണ് ജനസംഖ്യ. ഭൂരിപക്ഷവും പുരുഷന്മാര്. 95 പേര്. 10 വയസില്‍ താഴെയുള്ള 17 ആണ്‍കുട്ടികളും 11 നും 30 നും ഇടയിലുള്ള 37 പേരും 31 നും 60 നും ഇടയിലുള്ള 33 പേരും 60 വയസിന് മുകളില്‍ പ്രായമുള്ള 8 പുരുഷന്മാരും ഇവിടെയുണ്ട്. ആകെയുള്ള 76 സത്രീകളില്‍ 10 വയസിനു താഴെ 13 പേരും 11 നും 30 നും ഇടയിലുള്ള 25 പേരും 31 നും 60 നും ഇടയിലുള്ള 33 പേരും 60 മുകളില്‍ പ്രായമുള്ള 5 പേരും ഉള്‍പ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സമൃദ്ധമായിരുന്നു കുടിയ വംശം. 300 ലേറെ പേര് അന്നു കോളനിയില്‍ ഉണ്ടായിരുന്നതായി കോളനിയിലെ മുതിര്‍ന്ന അംഗമായ ഗണേശ ഓര്‍ക്കുന്നു.
മുന്‍കാലങ്ങളില്‍ കുടിയ കോളനിയില്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയും മരുമക്കത്തായ സമ്പ്രദായവുമാണ് നിലനിന്നിരുന്നത്. അക്കാലത്ത് കുടുംബങ്ങളുടെ എണ്ണംവളരെ കുറവും ജനസംഖ്യ കൂടുതലുമായിരുന്നു. പിന്നീട് കുടുംബങ്ങളുടെ എണ്ണം കൂടുകയും മക്കത്തായ സമ്പ്രദായം വരികയും ചെയ്തുവെങ്കിലും ജനസംഖ്യയില്‍ ക്രമേണ കുറവുണ്ടാകുകയാണ് ഉണ്ടായതെന്ന് ഊരുമൂപ്പന് ബെള്യപ്പ പറയുന്നു.
കൂലിപ്പണിയാണ് കുടിയ കോളനിയിലെ പ്രധാന തൊഴില്‍ മാര്‍ഗം 50 ഓളം പേര് കൂലിപ്പണിയെടുത്ത് ജീവിക്കുമ്പോള്‍ വെറും ആറുപേര്‍ മാത്രമാണ് കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്നത്. കുടിയ നിവാസികള്‍ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുമെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ഇവിടെ കണ്ടെത്താനാകില്ല. വെറും 40 ശതമാനമാണ് ഇവിടത്തെ സാക്ഷരതാ നിരക്ക്.
37 കുടുംബങ്ങളില്‍ 6 കുടുംബങ്ങള്‍ ഇന്നും ഭൂരഹിതരാണ്. 19 പേര്‍ക്കും 10 സെന്റില്‍ താഴെമാത്രമാണ് ഭൂമിയുള്ളത്. 6 പേര്‍ക്ക് ഒരേക്കറില്‍ താഴെയും 6 പേര്‍ക്ക് ഒരേക്കറില്‍ കൂടുതലും ഭൂമിയുണ്ട്.
തുറിച്ചുനോക്കുന്നു ഭൂതകാലം
പേടിപ്പെടുത്തുന്ന ഭൂതകാലമാണ് കുടിയ കോളനിയെ ഉറ്റുനോക്കുന്നത്. മണ്മറഞ്ഞ വിഭാഗമെന്നോ തിരിച്ചെടുക്കാനാകാത്ത ജനതയെന്നോ ഭൂതകാലം അവരെ അടയാളപ്പെടുക്കിയേക്കാം. അത്രമാത്രം സങ്കീര്‍ണമാണ് ഇവിടത്തെ അവസ്ഥ.
കൊഴിഞ്ഞുപോക്കാണ് കുടിയ സമൂഹം നേരിടുന്ന വലിയ ദുരന്തം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് നേരിടുന്ന ബുദ്ധിമുട്ടും പല കുടിയ കുടുംബങ്ങളെയും കമ്മാടി കോളനിയില്‍നിന്നും കുടിയിറങ്ങാന്‍ നിര്‍ബന്ധിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കോളനി വിട്ടുപോയത് 6 കുടുംബങ്ങളാണ്. 25 പേരാണ് ഇക്കാലയളവില്‍ കോളനി വിട്ടത്. വിദ്യാഭ്യാസവും തൊഴിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഇവരെ കോളനി വിടാന്‍ നിര്‍ബന്ധിതരാക്കിയത്.
കുടിയ കോളനിയില്‍ ജനന നിരക്ക് കുറയുന്നതായും മരണ നിരക്ക് കൂടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഇവിടെ 4 പേരാണ് മരണപ്പെട്ടത്. ഇതേകാലയളവില്‍ ജനിച്ചത് 2 പേര് മാത്രമാണ്. 2015 ല്‍ കോളനിയില്‍ ഒരു ജനനം പോലും നടക്കാതിരുന്നപ്പോള്‍ ഇതേ വര്‍ഷം ഇവിടെ ഒരാള്‍ മരണപ്പെടുകയും ചെയ്തു.
സ്വസമുദായത്തില്‍നിന്നുള്ള വിവാഹം കുറഞ്ഞതോടെ കോളനി വിട്ടുപോകുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി. മുമ്പ് സത്രീ-പുരുഷ അനുപാതം തുല്യമായിരുന്നപ്പോള് കോളനി നിവാസികള്ക്കിടയില്തന്നെ വിവാഹവും ഒതുങ്ങിനിന്നു. പക്ഷെ സ്ത്രീകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ മിശ്രവിവാഹങ്ങളുടെ എണ്ണം കൂടി. അത് കോളനി വിട്ടുപോകലിലേക്കുവരെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ ഇവിടെ നടന്ന 6 വിവാഹങ്ങളില്‍ 5 ഉം മിശ്രവിവാഹങ്ങളായിരുന്നു. അതില്‍ 5 പേരും കോളനി വിടുകയാണ് ഉണ്ടായത്.
കുടിയ ഭാഷയെന്ന സ്വന്തം ഭാഷയെ അവര്‍ കൈവിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറ ഭാഷയോട് അല്പംപോലും നീതി പുലര്‍ത്തുന്നില്ല. പൊതു സമൂഹത്തിന് മുന്നില്‍ സംസ്കാരവും ഭാഷയും പ്രകടമാക്കാന്‍ ചെറുപ്പക്കാര്‍ മടിക്കുകയാണെന്ന് പഴയ തലമുറ പരിതപിക്കുന്നു. സാംസ്കാരിക സമ്പന്നതയുടെ ശ്രാവ്യരൂപമായി ലഭിച്ച ഒരു ഭാഷയെയാണ് അവര്‍ നഷ്ടപ്പെടുത്തുന്നതെന്ന് ഓര്മിക്കുന്നുണ്ടോ ആവോ.