കുറത്തികാട് പോലീസ് സ്റ്റേഷന് ചുനക്കരയില്‍ കെട്ടിടമുയരുന്നു

alp-policestationചാരുംമൂട് :മഴക്കാലം എത്തുമ്പോള്‍ ചോര്‍ന്ന് ഒലിയ്ക്കുന്ന വാടക കെട്ടിടത്തിനുള്ളില്‍ ദുരിതം പേറി ജോലി ചെയ്തിരുന്ന കുറത്തികാട് പോലീസ് സ്‌റ്റേഷനിലെ നിയമപാലകര്‍ക്കു ഇനി ആശ്വസിക്കാം. വാടക കെട്ടിടത്തിലെ ദുരിതം ഒഴിവായി പോലീസ് സ്‌റ്റേഷനു സ്വന്തമായി പുതിയ ബഹുനില കെട്ടിടം ഉടന്‍ യഥാര്‍ഥ്യമാകും. ചുനക്കര വടക്ക് അരത്തകണ്ഠന്‍ വെട്ടത്ത് ക്ഷേത്രത്തിനു സമീപം ചുനക്കര പഞ്ചായത്ത് സ്‌റ്റേഡിയത്തോടു ചേര്‍ന്നാണ് മൂന്നു നിലകളുള്ള ബഹുനില കെട്ടിടം നിര്‍മിക്കുന്നത.

ചുനക്കര കുറത്തികാട് റോഡിനും ഭരണിക്കാവ് ചെങ്ങന്നൂര്‍ റോഡിനും സമീപമായാണ് പുതിയ സ്‌റ്റേഷന്‍ കെട്ടിടം. മുമ്പു കുറത്തികാട് തടത്തിലാല്‍ ജംഗ്ഷനിലും ഇപ്പോള്‍ കുറത്തികാട് ജംഗ്ഷനു തെക്കുവശവുമുള്ള വാടക കെട്ടിടത്തിലുമാണു സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത് ദൂരകൂടുതല്‍ മൂലം വെട്ടിയാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കുറത്തികാട് പോലീസിനു സമയത്ത് സ്ഥലത്തെത്താന്‍ കഴിയാത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇതു പലപ്പോഴും പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. വെട്ടിയാര്‍, മാങ്കാംകുഴി കേന്ദ്രീകരിച്ചു പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഇതിനിടയില്‍ ശക്തമായി ഉയര്‍ന്നിരുന്നു.

ചുനക്കരയില്‍ പുതിയ കെട്ടിടം വരുന്നതോടെ ഇതും പരിഹരിക്കപ്പെടും. ഇവിടെനിന്നും വെട്ടിയാര്‍, മാങ്കാംകുഴി ഭാഗത്തേക്കു പോലീസിനു എത്താനും ഇനി എളുപ്പമാകും. 45 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. ചുനക്കര പഞ്ചായത്തിലെ റവന്യൂ പുറമ്പോക്കിലെ 20 സെന്റ് സ്ഥലം ഇതിനായി സര്‍ക്കാര്‍ വിട്ടു നല്‍കുകയായിരുന്നു. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വനിതാ പോലീസുകാര്‍ക്കും മൂന്നാം നിലയില്‍ സിവില്‍ പോലീസ് ഓഫീസര്‍ മാര്‍ക്കുമുള്ള വിശ്രമമുറിയും ടോയ്‌ലറ്റ് സംവിധാനവും ഏര്‍പ്പെടുത്തും. രണ്ടാംനിലയിലാണ് സബ് ഇന്‍സ്പക്ടര്‍ ഓഫീസും, പരാതിയുമായി എത്തുന്ന പൊതുജനങ്ങള്‍ക്കുള്ള സ്വീകരണ മുറിയും, സ്‌റ്റേഷന്റെ പ്രവര്‍ത്തനവും ഒക്കെ ക്രമീകരിക്കുക. ജൂലൈയോടുകൂടി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Related posts