കുറുമ്പയുടെ ഫോണിനു മറുപടി പറയാന്‍ ഇനി കലാഭവന്‍ മണിയില്ല; അവസാനം വിളിച്ചത് കഴിഞ്ഞ ബുധനാഴ്ച

mainiiനിലമ്പൂര്‍: കലാഭവന്‍ മണിയുടെ അകാലത്തിലുള്ള മരണത്തിന്റെ ഞെട്ടല്‍ മാറാതെ നിലമ്പൂര്‍ ചക്കാലക്കുത്തിലെ കോടാര്‍മണ്ണ കുറുമ്പ എന്ന എഴുപത്തിരണ്ടുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും മണിയുടെ ക്ഷേമമറിയാന്‍ കുറുമ്പ മുടങ്ങാതെ വിളിക്കുമായിരുന്നു.

അവസാനം വിളിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്. അന്ന് മണിയെ ഫോണില്‍ കിട്ടിയില്ലെന്നും നടന്‍ നാദിര്‍ഷയുടെ സഹോദരനാണ് ഫോണ്‍ എടുത്തതെന്നും തിരക്കിലായതിനാല്‍ പിന്നീട് വിളിക്കാമെന്ന് അറിയിച്ചത് കുറുമ്പ ഓര്‍ക്കുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കലാഭവന്‍ മണിയെ നേരില്‍ കാണണമെന്ന മോഹവുമായി നടന്ന കുറുമ്പ 2011-ല്‍ നിലമ്പൂര്‍ പാട്ടുത്സവത്തിന് കലാഭവന്‍ മണിയെത്തിയപ്പോഴാണ് നേരില്‍ കണ്ടത്.

അന്നുതുടങ്ങിയ സൗഹൃദമാണ് മരണം വരെ തുടര്‍ന്നത്. മണിയെ കാണണമെന്ന ആഗ്രഹം മകന്‍ സുരേഷ് ബാബു മുഖേന അന്നത്തെ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെ അറിയിച്ചിരുന്നു. പാട്ടുത്സവത്തിനെത്തിയപ്പോള്‍ ഷൗക്കത്താണ് കുറുമ്പയ്ക്ക് മണിയെ കാണാന്‍ അവസരമുണ്ടാക്കിയത്. പഴയ നാടന്‍ പാട്ടുകാരി കൂടിയായ കുറുമ്പ മണിയുടെ “കണ്ണിമാങ്ങ പ്രായത്തില്‍’ എന്നു തുടങ്ങുന്ന പാട്ടടക്കം നാലുപാട്ടുകള്‍ മണിയെ പാടിക്കേള്‍പ്പിച്ചു. കുറുമ്പയെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ മുത്തം നല്‍കിയാണ് മണി അന്ന് യാത്രയാക്കിയത്.

പിരിയുന്നതിന് മുമ്പ് മണടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയ കുറുമ്പ കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഴ്ചയില്‍ രണ്ടു തവണയില്‍ കുറയാതെ മണിയുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു.

അടുത്തുതന്നെ പൂക്കോട്ടുംപാടത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മണി അറിയിച്ചിരുന്നു. ഇതിനായി കാത്തിരിക്കുമ്പോഴാണ് ഞായറാഴ്ച രാത്രി മണിയുടെ മരണ വാര്‍ത്ത കുറുമ്പ അറിയുന്നത്. ഇതോടെ ഭക്ഷണംപോലും ഉപേക്ഷിച്ച് തോരാത്ത കണ്ണീരിലാണ.് വീട്ടിലെത്തുന്നവരെ മണിയുടെ നാടന്‍ പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചാണ് കുറുമ്പ ദു:ഖം പങ്കുവയ്ക്കുന്നത്.  26 വര്‍ഷം മുമ്പ് ഭര്‍ത്താവ് രാമന്‍ മരിച്ചതിനു ശേഷം മണിയുടെ മരണവാര്‍ത്തയാണ് കുറുമ്പയെ അത്രമാത്രം വേദനിപ്പിച്ചത്.

Related posts