കുഴിയിലേക്കു കാല്‍നീട്ടി കോടയില്‍ സ്കൂള്‍

TCR-SCHOOLചാവക്കാട്: ഒന്നുമുതല്‍ നാലു വരെയുള്ള ക്ലാസുകളില്‍  പഠിക്കാന്‍ പതിനൊന്നു കുട്ടികളുള്ള എയ്ഡഡ് സ്കൂള്‍ ദയാവധം കാത്തു കഴിയുന്നു. ഒരുമനയൂര്‍ നോര്‍ത്ത് എയ്ഡഡ് മാപ്പിള എല്‍പി സ്കൂളാണ് (കോടയില്‍ സ്കൂള്‍) സര്‍ക്കാരിനും നാട്ടുക്കാര്‍ക്കും ആവശ്യമില്ലാതെ ഊര്‍ദ്ധ ശ്വാസം വലിച്ചു കഴിയുന്നത്. അണ്‍ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരമാണ് 90 വര്‍ഷം പഴക്കമുള്ള ഈ സ്കൂളിന്റെ നാളുകള്‍ പരിമിതപ്പെടുത്തുന്നത്. പ്രധാനാധ്യാപികയടക്കം നാലു അധ്യാപകരാണ് സ്ക്കൂളില്‍ ജോലിചെയ്യുന്നത് .  ‘

ഒന്നാം ക്ലാസില്‍ രണ്ടു കുട്ടികളാണ് പഠിക്കാനെത്തുന്നത്.രണ്ടാം ക്ലാസില്‍ നാലും, മൂന്നാം ക്ലാസില്‍  മൂന്നും നാലാം ക്ലാസില്‍ രണ്ടും കുട്ടികളാണ് പഠിക്കുന്നത്. കഴിഞ്ഞവര്‍ഷം 16 കുട്ടികളാണ് ആകെയുണ്ടായിരുത്. അതിനു മുന്‍വര്‍ഷം 20 കുട്ടികളുണ്ടായിരുന്നു. ഈ നില തുടര്‍ന്നാല്‍ പഠിക്കാന്‍ ഒരു കുട്ടിപോലും എത്താത്ത അവസ്ഥ ഏതു നിമിഷവും സംഭവിക്കും.

തെക്കന്‍ പാലയൂര്‍ കോടയില്‍ മൊയ്തു മുസ്‌ല്യാരാണ് സ്കൂള്‍ സ്ഥാപിച്ചത് . മദ്രസയും അറബി പഠനവും നടന്നിരുന്ന സ്കൂളിലെ മൂന്നാം ക്ലാസ് അധ്യാപകന്‍ കുടിയായിരുന്നു അദേഹം. സാധാരണക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദേഹം സ്കൂള്‍ ആരംഭിച്ചത്. പത്തുവര്‍ഷം മുമ്പുവരെ സ്കൂളില്‍ നല്ലപോലെ കുട്ടികളുണ്ടായിരുന്നു. അര ഡസണ്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ പരിസരത്ത് തഴച്ചു വളര്‍ന്നതോടെ കോടയില്‍ മാപ്പിള സ്കൂളിനെ ആര്‍ക്കും വേണ്ടാതായി.

അണ്‍എയ്ഡഡ്‌സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനം പ്ര ഖ്യാപിച്ചതോടെ കോടയില്‍ സ്കൂളില്‍നിന്നും അമ്പതിലേറെ വിദ്യാര്‍ഥികളാണ് ഒരുവര്‍ഷം ഒറ്റയടിക്കു പോയത്. ഒരുമനയൂര്‍ പഞ്ചായത്തിലെ ഏക എയ്ഡഡ് സ്കൂളാണിത്.     യുപി, ഹൈസ്ക്കുള്‍ വിഭാഗങ്ങളില്‍ ഒരോ സ്കൂളുകളാണ് എയ്ഡഡ് മേഖലയില്‍ പഞ്ചായത്തിലുള്ളത്. 25 വര്‍ഷം മുമ്പ് മാനേജ്‌മെന്റ് സ്കൂള്‍ കെട്ടിടം പുതുക്കി പണിതു. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാരില്‍ നിന്നും ഒരു പൈസ പോലും മെയിന്റനന്‍സ് ഗ്രാന്റായി ലഭിച്ചിട്ടില്ലെന്ന് ഇപ്പോള്‍ മാനേജരുടെ ചുമതലയുള്ള കോടയില്‍ ഹുസൈന്‍ പറഞ്ഞു
.
35 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 11 കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ അടുത്തുള്ള ഒരു സ്ത്രീയും എത്തുന്നുണ്ട്. സ്കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ മേല്‍കൂര പലയിടത്തും ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിനും നാട്ടുകാര്‍ക്കും വേണ്ടാത്ത സ്കൂള്‍ തങ്ങള്‍ക്കും വേണ്ടെന്ന നിലപാടിലാണ് മാനേജ്‌മെന്റും.

Related posts