കുവൈറ്റില്‍ വീട്ടുജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു

Nri1കുവൈറ്റ്‌സിറ്റി: കുവൈറ്റില്‍ വീട്ടുജോലി ചെയ്യുന്ന വനിതകള്‍ക്കു നല്‍കേണ്ട കുറഞ്ഞ വേതനം പ്രതിമാസം 60 കുവൈറ്റ് ദിനാറായി(198 ഡോളര്‍) നിജപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ സബാഹാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സേവനം അവസാനിപ്പിക്കുമ്പോള്‍ ഒരു വര്‍ഷം ജോലി ചെയ്തതിന് ഒരു മാസത്തെ ശമ്പളം എന്ന കണക്കില്‍ സേവനാനന്തര ആനുകൂല്യം നല്കും. ഹോംഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ബേബി സിറ്റര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയവര്‍ക്ക് ആനുകൂല്യം ലഭിക്കും.

വീട്ടുജോലി ചെയ്യുന്നവരെല്ലാം തന്നെ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇവര്‍ക്ക് ആഴ്ചയില്‍ ഒരുദിവസത്തെ അവധി, ശമ്പളത്തോടുകൂടി പ്രതിവര്‍ഷം 30 ദിവസത്തെ അവധി എന്നിവയ്ക്ക് അവകാശമുണെ്ടന്ന് 2015ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. ജോലിസമയം 12 മണിക്കൂറാണ്. അധികസമയം ജോലി ചെയ്താല്‍ അധിക വേതനം നല്കും. 20 വയസില്‍ താഴെയോ 50 വയസിനു മുകളിലോ ഉള്ളവരെ നിയമിക്കരുത്. നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കു ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കാരായ വിദേശികള്‍ ഏറ്റവും കൂടുതല്‍ ഉള്ള രണ്ടാമത്തെ രാജ്യമാണു കുവൈറ്റ്. ഏതാണ്ട് 660,000 പേര്‍.

Related posts