കൂടാളി പഞ്ചായത്തില്‍ മണല്‍ വില്പനയുടെ മറവില്‍ അഴിമതി; വിജിലന്‍സ് കേസെടുത്തു

klm-manalകണ്ണൂര്‍: എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള കൂടാളി പഞ്ചായത്തിലെ രണ്ടു കടവുകളില്‍നിന്ന് മണല്‍ വില്പന നടത്തിയതില്‍ അഴിമതിയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിജിലന്‍സ് കേസെടുത്തു. സ്വകാര്യ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സൊസൈറ്റി അധികൃതര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

പ്രാഥമിക പരിശോധനയില്‍ അഴിമതി നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് കൂടാളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അച്യുതന്‍ മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി സി.എം. സോമനാഥന്‍, ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാര്‍, മണല്‍ വില്പന ഏറ്റെടുത്ത പട്ടാന്നൂര്‍ ലേബര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ. കുഞ്ഞിക്കണ്ണന്‍, കടവ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2008 -2010 കാലഘട്ടത്തില്‍ കൂടാളി പഞ്ചായത്തിനു കീഴിലുള്ള നെടുകുളം, അഞ്ചാംപീടിക കടവുകളിലുള്ള മണല്‍ വില്പന പഞ്ചായത്ത് ഭരണ സമിതി പട്ടാന്നൂര്‍ ലേബര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്പിച്ചത് നിയമവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. പ്രസ്തുത സൊസൈറ്റി മണല്‍ ബുക്കിംഗിലും വില്പനയിലും വ്യാപക ക്രമക്കേടാണത്രെ നടത്തിയത്. പഞ്ചായത്ത് അനുവദിച്ചതിലും കൂടുതല്‍ തുകയ്ക്ക് മണല്‍ വില്പന നടത്തി സൊസൈറ്റി വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ഇതുവഴി പഞ്ചായത്തിനും സര്‍ക്കാരിനും നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന മൂന്നുലക്ഷത്തിലധികം രൂപ ലഭിക്കാതായെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തത്. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ യഥാര്‍ഥ നഷ്ടം വ്യക്തമാവുകയുള്ളൂവെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി.

Related posts