കൂത്തുപറമ്പ്: രാഷ്ട്രീയ സംഘര്‍ഷം നിലനില്ക്കുന്ന കൂത്തുപറമ്പ് മേഖലകളില്‍ നിരോധനാജ്ഞയ്ക്കിടയിലും അക്രമം തുടരുന്നു. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേ അക്രമം നടത്തുകയും മറ്റൊരു പ്രവര്‍ത്തകന്റെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തു. കൂത്തുപറമ്പ് പൂക്കോട് അമൃത വിദ്യാലയത്തിനു സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റോഷിത്തിന്റെ വീടിനു നേരേയും പാതിരിയാട് ലെനിന്‍ സെന്ററിനു സമീപത്തെ കേളോത്ത് പവിത്രന്റെ വീടിനു നേരേയുമാണ് അക്രമമുണ്ടായത്.
ചൊവ്വാഴ്ച അര്‍ധ രാത്രിയാണ് സംഭവം. റോഷിത്തിന്റെ വീടിനു നേരേയുണ്ടായ ബോംബേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സ്റ്റീല്‍ ബോംബാണ് വീണു പൊട്ടിയത്. രാത്രി 11 ഓടെയാണ് ലെനിന്‍ സെന്ററിനു സമീപത്തെ പവിത്രന്റ വീട്ടുമുറ്റത്തേക്ക് ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സംഭവത്തില്‍ പരിക്കേറ്റ പവിത്രന്റെ പേരക്കുട്ടിയെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടുവിലായിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കോയിലോട് എരോത്ത് മനോഹരന്റ വാഴ, കവുങ്ങ്, മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകളും വെട്ടിനശിപ്പിച്ചു.
ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.അശോകന്റെ വീടിനു സമീപം ബോംബേറുണ്ടായി. വീടിനു സമീപം റോഡില്‍ ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ബോംബേറുണ്ടായത്. കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പാതിരിയാട് വാളാങ്കിച്ചലില്‍ സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗവും സിപിഎം ബ്രാഞ്ചു സെക്രട്ടറിയുമായ കെ.മോഹനനെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരേ തിങ്കളാഴ്ച രാത്രിയും പുലര്‍ച്ചെയുമായി അക്രമം നടന്നിരുന്നു.
അതേസമയം മോഹനന്റെ കൊലപാതക കേസില്‍ പ്രതികളെ കണ്ടെത്തുന്നതായി പോലീസ് ഊര്‍ജിത അന്വേഷണമാണ് നടത്തുന്നത്. ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ചതായ വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചതായി അറിയുന്നു. പാനൂര്‍ സിഐ കെ.എസ്.ഷാജിയ്ക്കാണ് അന്വേഷണ ചുമതല. ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അന്വേഷണ ടീമിലുണ്ട്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മൂന്ന് ദിവസത്തേക്ക് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് കൂത്തുപറമ്പ് സ്‌റ്റേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.