കെ.കെ. രമക്കെതിരെയുണ്ടായത് ഫാസിസ്റ്റ് ഗുണ്ടായിസം: കെ. അജിത

KKD-AJITHAവടകര: തെരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമയെ പരിഹസിച്ചു കൊണ്ട് സിപിഎമ്മുകാര്‍ നടത്തിയ ആഭാസ പേക്കൂത്ത് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ-പുരുഷ സമത്വത്തിനും എതിരായ നടപടിയാണ് സിപിഎമ്മുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അജിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സാധാരണമാണ്. ജനാധിപത്യത്തില്‍ ഏത് നിലപാടെടുക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിച്ചുവെന്നത് കൊണ്ട് വിധവയായ ഒരു സ്ത്രീയെ അപമാനിക്കുന്നത് കാടത്തമാണെന്ന് അജിത പറഞ്ഞു.   കെ.കെ. രമയെ സന്ദര്‍ശിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് സിപിഎമ്മുകാരില്‍ നിന്നേല്‍ക്കേണ്ടി വന്ന പീഡനത്തെ കുറിച്ച് അവര്‍ വിവരിക്കുകയുണ്ടായി. വലിയ തോതിലുള്ള വ്യക്തിഹത്യയാണ് രമക്കെതിരെ നടത്തിയത്. ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന പ്രവണതയാണെന്നും അജിത പറഞ്ഞു.

ഒരു വശത്ത് സ്ത്രീ സുരക്ഷക്ക് നടപടിയെടുക്കുമെന്ന് അവകാശപ്പെടുമ്പോള്‍ മറുവശത്ത് സ്ത്രീത്വത്തെ അവഹേളിക്കുന്നത് എത്ര മാത്രം വിരോധാഭാസമാണെന്ന്  വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഡോ. പി.ഗീത പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് അല്ലാത്തതിനാലാണ് രമ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. സ്ത്രീ ഒരിക്കലും രാഷ്ട്രീയത്തിലറങ്ങരുതെന്ന പുരുഷാധിപത്യ പ്രവണതയെ ശക്തമായി എതിര്‍ക്കുന്നു.

തെരഞ്ഞെടുപ്പില്‍ ജയവും പരാജയവും സാധാരണമെന്നിരിക്കെ തോറ്റ സ്ഥാനാര്‍ഥിയോട് അതിക്രമം കാട്ടുന്നത് ശരിയല്ല. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാലാണ് രമക്കെതിരെ അവഹേളനം തുടരുന്നത്. രമക്കെതിരെ നടന്നത് ഫാസിസ്റ്റ് ഗുണ്ടായിസമാണെന്നും പി. ഗീത കൂട്ടിച്ചേര്‍ത്തു. അന്വേഷി സെക്രട്ടറി പി. ശ്രീജയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related posts