കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയണം: വര്‍ഗീയതയ്‌ക്കെതിരേ എല്ലാവരും ഒരുമിക്കണമെന്നും നിതീഷ് കുമാര്‍

NITHISHപാനൂര്‍: കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടയിടണമെന്നും മതേതര കാഴ്ചപ്പാടില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തിപിടിക്കാന്‍ വര്‍ഗീയതയ്‌ക്കെതിരേ എല്ലാവരും ഒരുമിക്കണമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. മന്ത്രി കെ.പി. മോഹനന്റെ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാനൂര്‍ ഗുരുസന്നിധി മൈതാനത്ത് നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാര്‍ക്ക് കേരളത്തില്‍ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികള്‍ ബീഹാറില്‍ നടപ്പാക്കാന്‍ ഒരു കേരളാ മോഡല്‍ റൂട്ട്മാപ്പ് ഉണ്ടാക്കും. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പി.ആര്‍. കുറിപ്പിന്റെ മകന്‍ കെ.പി. മോഹനുവേണ്ടി വോട്ട് ചോദിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. സ്ത്രീ ശാക്തീകരണം, ത്രിതല പഞ്ചായത്ത് സംവിധാനം തുടങ്ങിയവ നടപ്പിലാക്കുന്നതില്‍ കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കോഴിക്കോട് നിന്നു നിതീഷ്കുമാര്‍ കാര്‍മാര്‍ഗമാണ് ഇന്നുരാവിലെ ഒന്‍പതോടെ പാനൂരിലെത്തിയത്. നിതീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കേരളത്തിലെ ആദ്യത്തെ പരിപാടിയായിരുന്നു പാനൂരിലേത്. നിതീഷ്കുമാറിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് പാനൂരിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്. ചടങ്ങില്‍ പൊട്ടന്‍കണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ഥി കെ.പി. മോഹനന്‍, മട്ടന്നൂര്‍ നിയോജക മണ്ഡലം യുഡി. സ്ഥാനാര്‍ഥി കെ.പി. പ്രശാന്ത്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ.ഡി. മുസ്തഫ, പി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, ബിഹാര്‍ മുന്‍ കൃഷി മന്ത്രി ശ്യാം രജക്ക്, ജെഡിയു സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related posts