കേരള ഫീഡ്‌സില്‍ ക്ലാര്‍ക്ക് ജോലി തട്ടിപ്പ്: സ്ത്രീ ഉള്‍പ്പെടെ അറസ്റ്റില്‍

clerkകടുത്തുരുത്തി: കേരള ഫീഡ്‌സില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയ കേസില്‍ അറസ്റ്റിലായ സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. വെള്ളൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയം മണര്‍കാട് വെള്ളിക്കുന്നേല്‍ മനോജ് ഏബ്രഹാം(49), കോഴിക്കോട് സ്വദേശിയും റാന്നി മലയാലപ്പുഴയില്‍ വാടകയ്ക്കു താമസിക്കുന്ന വെട്ടിമൂട്ടില്‍ സുനില്‍ കുമാര്‍(50), പത്തനാപുരം നിഖില്‍ വില്ലയില്‍ റിട്ടയഡ് ഹെഡ്മിസ്ട്രസ് സുമം (58) എന്നിവരാണ് അറസ്റ്റിലായത്. പെരുവയില്‍ ഫര്‍ണിച്ചര്‍ കട നടത്തുന്ന പെരുവ ആലപ്പാട്ട് ഡിക്‌സണ്‍ തോമസ് കഴിഞ്ഞ മൂന്നിനു വെള്ളൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഒരു മാസം മുമ്പ് ഡിക്‌സന്റെ ഭാര്യക്കു സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞാണു പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണു പരാതി. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സില്‍ ക്ലാര്‍ക്കായി ജോലി വാങ്ങി നല്‍കാന്‍ പത്തു ലക്ഷം രൂപയാണു മൂവരും ആവശ്യപ്പെട്ടത്. അഞ്ചു ലക്ഷം രൂപ ആദ്യം നല്‍കണമെന്നും ബാക്കി തുക ജോലിക്ക് ഓര്‍ഡര്‍ ലഭിച്ച ശേഷം നല്‍കണമെന്നുമായിരുന്നു കരാര്‍. ഇതനുസരിച്ചു അഞ്ചു ലക്ഷം രൂപ ഡിക്‌സണ്‍ രണ്ടു തവണയായി നല്‍കി. പിന്നീടു ജോലി ലഭിക്കാതെ വന്നതോടെ ഡിക്‌സണ്‍ വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ സമാന രീതിയില്‍ കണ്ണൂര്‍, തൊടുപുഴ, ചവറ തുടങ്ങിയ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.

കണ്ണൂരില്‍നിന്നു നാലു ലക്ഷം രൂപയും തൊടുപുഴയില്‍നിന്നു 18 ലക്ഷം രൂപയും ചവറയില്‍നിന്നു രണ്ടു ലക്ഷം രൂപയും തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സുമം ബിജെപിയുടെ ടീച്ചേഴ്‌സ് സെല്‍ മെംബറാണെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവും മക്കളുമായി പിണങ്ങി തനിച്ചാണ് ഇവര്‍ പത്താനാപുരത്തു താമസിക്കുന്നത്. പത്തനാപുരത്തെ വീട്ടില്‍നിന്നു ബുധനാഴ്ച രാത്രിയിലാണു സുമത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മനോജ് ഏബ്രഹാമിനെ കോട്ടയത്തുനിന്നും സുനില്‍കുമാറിനെ മണര്‍കാട് നാലുമണിക്കാറ്റ് പാര്‍ക്കില്‍ അടുത്ത തട്ടിപ്പിന് ഇരയെ പ്രതീക്ഷിച്ചിരിക്കുമ്പോഴുമാണ് അറസ്റ്റ് ചെയ്തത്.

വെള്ളൂര്‍ എസ്‌ഐ സജിമോന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ജയകുമാര്‍, തിരുമേനി, ഗ്രേഡ് എസ്‌ഐ മോഹനന്‍, വനിത സിപിഒ വത്സല, സീനിയര്‍ സിപിഒമാരായ മോഹനന്‍, അജിനാഥ്, സിപിഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

Related posts