കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി- ഓട്ടോ, ടാക്‌സി തൊഴിലാളി തര്‍ക്കം മുറുകുന്നു

ekm-autotaxiകൊച്ചി: നോര്‍ത്ത് റെയില്‍വേ സറ്റേഷനു മുന്നില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ മര്‍ദിക്കാന്‍ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനുള്ളില്‍ നിന്ന് ആളെ എടുക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളാണ് ഇന്നലത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ഓണ്‍ലൈന്‍ ടാക്‌സികള്‍ റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിനുള്ളില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതു സംബന്ധിച്ച് മുമ്പും തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സികള്‍ റെയില്‍വേ സ്റ്റേഷനുള്ളില്‍ വന്ന് യാത്രക്കാരെ എടുക്കുന്നത് ഇവിടെ ഓടുന്ന പ്രീപെയ്ഡ് ഓട്ടോ, ടാക്‌സികളുടെ ഓട്ടം കുറയാന്‍ കാരണമാകുമെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ മറ്റു ഓട്ടോ, ടാക്‌സികള്‍ ഓടുന്നതിനുള്ള എല്ലാ യോഗ്യതകളും തങ്ങള്‍ക്കുമുണ്ടെന്നും മറ്റുള്ളവരെപ്പോലെ തങ്ങളും ട്രിപ്പുകളെടുക്കുമെന്നുമാണ് ഓണ്‍ലൈന്‍ ടാക്‌സികളുടെ നിലപാട്.

ഇതോടെ ഓണ്‍ലൈന്‍ ടാക്‌സികളും മറ്റു ടാക്‌സികളും തമ്മില്‍ നേര്‍ക്കുനേര്‍ എത്തിയിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ ആളെ എടുക്കാനുള്ള അവകാശം അവിടെയുള്ള പ്രീപെയ്ഡ് ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കാണെന്നാണു യൂണിയനുകളുടെ നിലപാട്. ഓണ്‍ലൈന്‍ ടാക്‌സികള്‍ വ്യാപകമായതോടെ ഓട്ടോ- ടാക്‌സികളുടെ ഓട്ടത്തില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് യൂണിയനുകള്‍ പറയുന്നത്. റെയില്‍വേ സ്റ്റേഷനുള്ളില്‍ നിന്ന് ആളുകളെ എടുക്കാന്‍ പ്രീപെയ്ഡ് ഓട്ടോ ടാക്‌സികള്‍ക്ക് സൗകര്യം ബന്ധപ്പെട്ടവര്‍ ഒരുക്കണം. ഓണ്‍ലൈന്‍ ടാക്‌സികള്‍ വ്യാപകമായതോടെ വരുമാനനഷ്ടമുണ്ടായ ഓട്ടോ, ടാക്‌സിത്തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലാകാതിരിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ എടുക്കണം.

ഈ കാര്യത്തില്‍ നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയാണെന്നും ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (എഐടിയുസി) ജില്ലാ സെക്രട്ടറി ബിനു വര്‍ഗീസ് പറഞ്ഞു. അതേസമയം ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന കോടതി ഉത്തരവിനെ ഹനിക്കുന്നതാണ് ഇവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (ഒടിഡിയു) പ്രസിഡന്റ് ടി.ആര്‍.എസ്. കുമാര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ ഡിജിപിയോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ ഈ കോടതി ഉത്തരവിനെ ലംഘിക്കുന്നതാണ്. കോടതി ഉത്തരവ് ലംഘിച്ചുവെന്ന കാണിച്ച്  ഒടിഡിയു തിങ്കളാഴ്ച്ച കോടതിയെ സമീപിക്കും. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആളെ എടുക്കാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ 37 കേസുകള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതുണ്ടാകുന്നില്ല. രണ്ടു ലക്ഷത്തിനടുത്ത് ഓട്ടോ, ടാക്‌സി തൊഴിലാളികളാണ് ജില്ലയിലുള്ളത്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 10000 ത്തോളവും വരും.

ഈ വലിയ വോട്ട് ലക്ഷ്യമിട്ടാണ് രാഷ്ട്രീയക്കാര്‍ ഈ വിഷയത്തിലിടപെടുന്നതെന്നും ടി.ആര്‍.എസ്. കുമാര്‍ പറഞ്ഞു. യൂബര്‍ തൊഴിലാളിയെ മര്‍ദിച്ച ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്നലെ നടത്തിയ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചിരുന്നു.ഇന്നലെ രാവിലെ 10.30 ഓടെയാണ് പണിമുടക്ക് ആരംഭിച്ചത്. ടാക്‌സി തടഞ്ഞ പ്രീപെയ്ഡ് ടാക്‌സി കാര്‍ ഡ്രൈവര്‍മാരായ വിഷ്ണുരാജ്, ഗിരീഷ്കുമാര്‍, പ്രദീപ് എന്നിവരെയും ഇവരുടെ കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ തടസം ഉണ്ടാക്കിയതിനും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ചതിനും ഇവര്‍ക്കെതിരേ കേസെടുത്തു.

നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ പണിമുടക്കിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നഗരത്തിലെ മറ്റു സ്റ്റാന്‍ഡുകളിലെ ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കി. തുടര്‍ന്നു തൊഴിലാളികള്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് സെന്റ് തെരേസാസ് കോളജ് പരിസരത്തുവച്ച് പോലീസ് തടഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ ഉച്ചയോടെ ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്നാണ് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ ഓട്ടം പുനരാരംഭിച്ചത്.

Related posts