കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്തത് കൃത്രിമ മുട്ടകളല്ലെന്ന് വെറ്റിനറി സര്‍വകലശാല

eggതൃശൂര്‍: ചൈനീസ് നിര്‍മിത കൃത്രിമ മുട്ടകളെന്ന ആരോപണം തള്ളി വെറ്റിനറി സര്‍വകലാശാലയുടെ പരിശോധന ഫലം. വ്യാജ മുട്ടയെന്ന ആരോപണങ്ങളെത്തുടര്‍ന്നു പിടിച്ചെടുത്ത മുട്ടകളില്‍ പ്ലാസ്റ്റിക്കിന്റേയോ രാസവസ്തുക്കളുടെയോ സാന്നിധ്യമില്ല. പഴക്കം ചെന്ന മുട്ടകളാണ് പരിശോധിച്ചത്. ഇതാകാം തോടിന് കട്ടികൂടാന്‍ കാരണമെന്നും പരിശോധനയില്‍ വ്യക്തമായി.

തൃശൂര്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ പൗള്‍ട്രി സയന്‍സാണ് പരിശോധന നടത്തിയത്. പരാതിക്കാരില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. 12 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരു മുട്ടപോലും കത്രിമമല്ലെന്നും, യഥാര്‍ഥ മുട്ടയാണെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ലഭിച്ച സാമ്പിളുകള്‍ പരിശോധിച്ചതിലും മുട്ടകള്‍ കൃത്രിമമല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. എങ്കിലും, ജനങ്ങളുടെ ആശങ്കപരിഹരിക്കാന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മുട്ടകള്‍ കൂടുതല്‍ കാലം ഫ്രീസറില്‍ സൂക്ഷിക്കുന്നതിനാല്‍ തോടിന് കട്ടികൂടുമെന്നും മുട്ടയുടെ ഘടനയില്‍ മാറ്റം വരാമെന്നും വിദഗ്ധര്‍ പറയുന്നു. ആരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള യാതൊന്നും മുട്ടകളില്‍ ഇല്ലെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു. മുട്ടകള്‍ വ്യാജമല്ലെന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ക്ക് കൈമാറും.

കഴിഞ്ഞദിവസം കടവന്ത്രയ്ക്കടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു വീട്ടമ്മ വാങ്ങിയ മുട്ട വീട്ടില്‍ വച്ചു പൊട്ടിയതിനെത്തുടര്‍ന്നാണു മുട്ട വ്യാജനാണെന്ന സംശയമുണ്ടായതിനെ തുടര്‍ന്നാണ് മുട്ടകള്‍ പരിശോധിച്ചത്. പൊട്ടിയ മുട്ട പ്ലാസ്റ്റിക്‌പോലെ നിലത്ത് ഒട്ടിക്കിടന്നു. ഇതോടെ നാട്ടുകാര്‍ ഇതുമായി സൂപ്പര്‍മാര്‍ക്കിലെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം ഭക്ഷ്യസുരക്ഷാ അധികൃതര്‍ എത്തി സാമ്പിളുകള്‍ ശേഖരിക്കുകയുമായിരുന്നു.

Related posts