കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിരവധി കേസുകളുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍ക്കെതിരായ കേസുകളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊലക്കേസിലെ പ്രതി വരെ സ്ഥാനാര്‍ഥിയായിട്ടുണ്ട്. നാല്‍പത് കേസില്‍ പ്രതിയാണെന്ന് പറയുന്നവരും സ്ഥാനാര്‍ഥിയായിട്ടുണ്ട്. ഇതേക്കുറിച്ച് വി.എസ് നിലപാട് വ്യക്തമാക്കണം.
താന്‍ എല്ലായിടത്തും അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു എഫ്‌ഐആര്‍ പോലും ഒരിടത്തും ഇട്ടിട്ടുള്ളതായി കാണുന്നില്ല. വി.എസ്.അച്യുതാനന്ദനെതിരായി നിയമനടപടി എന്ന നിലപാടില്‍ മാറ്റമില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി കേസുകളുണ്ടെന്ന ആരോപണം തിരുത്തിയില്ലെങ്കില്‍ വി.എസ് അച്യുതാനന്ദനെതിരായി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെതിരായി ഉടന്‍ തന്നെ കോടതിയെ സമീപിക്കും. തനിക്കെതിരെ 31 കേസുകളുണ്ടെന്നു പറയുന്ന വിഎസ് ഇത് ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിവാദങ്ങളില്‍ വിട്ടുമാറി വി.എസ്
ആലുവ: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാറുള്ള പതിവ് ശൈലിയില്‍ നിന്നും മാറി ശാന്തനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വെള്ളാപ്പള്ളിക്കും മകനുമെതിരെ ഡിവൈഎഫ്‌ഐയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത് ഇടതു മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മാധ്യമപ്രവര്‍ത്തകരടക്കം മുന്നിട്ടിറങ്ങണമെന്നായിരുന്നു.
പിറവത്ത് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആലുവ പാലസില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പാണ് ഇന്നു രാവിലെ വി.എസ്. മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. മലമ്പുഴ സീറ്റില്‍ രണ്ടാം സ്ഥാനം നേടി വി.എസിന്റെ വിജയത്തിന്റെ ശോഭ കെടുത്തിയാല്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ടി.പി ചന്ദ്രശേഖരന്റെ അനുഭവം ഉണ്ടാകുമെന്ന് കാണിച്ച് ഡിവൈഎഫ്‌ഐയുടെ പേരിലുള്ളതായിരുന്നു ഭീഷണി കത്ത്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നാണ് വിഎസ് ഒഴിഞ്ഞുമാറിയത്.
കളമശേരിയിലെ ഇടതു സ്ഥാനാര്‍ഥി എ.എം. യൂസഫ് വിഎസിനെ ഇന്ന് സന്ദര്‍ശിച്ചു. പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ടിഐടിയു നേതാവ് കെ. ചന്ദ്രന്‍ പിള്ള എന്നിവരോടൊപ്പം പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പിറവത്തേയ്ക്ക് പോയി.