കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം: ജസ്റ്റിസ് സുരേന്ദ്രമോഹന്‍

TCR-SURENDRANകുന്നംകുളം: സംസ്ഥാനത്തെ കോടതികളുടെ കാര്യക്ഷമതകള്‍ വര്‍ധിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന്  ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.  സുരേന്ദ്രമോഹന്‍ പറഞ്ഞു. കുന്നംകുളത്ത് ഒന്നരകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ ഓരോ പൗരന്റെയും അവകാശ സംരക്ഷണമാണ് കോടതി നിര്‍വഹിക്കുന്നത്.

എന്നാല്‍ പല കേസുകളും അനന്തമായി നീളുന്നതും മറ്റും കോടതി പ്രവര്‍ത്തനങ്ങളുടെ രീതികളുടെ വ്യത്യാസങ്ങളിലാണ്. ആവശ്യത്തിന് സ്റ്റാഫുകള്‍ ഇല്ലാത്തതും കോടതികളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതയും കേസിനെയും ബാധിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ പരിഹാരമുണ്ടാകേണ്ടത് അത്യാവശ്യമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ ഇപ്പോള്‍ തങ്ങളുടെ അവകാശങ്ങളില്‍ ബോധവാന്മാരും പ്രതികരണശേഷി കൂടുതല്‍ ഉള്ളവരുമാണ്. അതുകൊണ്ടുതന്നെ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ കുടുംബകോടതി കേസുകള്‍  വര്‍ധിക്കുകയാണ്.

ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ അഞ്ചും ആറും കേസുകളിലേക്ക് എത്തിക്കാതെ രമ്യതയില്‍ പുറഞ്ഞുതീര്‍ക്കാന്‍ വക്കീലന്മാര്‍ ആദ്യം ശ്രമിക്കണമെന്നും ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ഓര്‍മിപ്പിച്ചു. കുന്നംകുളം ആസ്ഥാനമായി കുടുംബകോടതിക്കുള്ള അനുമതിക്കായി സര്‍ക്കാര്‍ തലത്തില്‍ അനുകൂല നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കോടതികളിലെ കാലതാമസം ഒഴിവാക്കുന്നതിന് ജസ്റ്റിസ് പറഞ്ഞതുപോലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ജഡ്ജി ആനി ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Related posts