മൂവാറ്റുപുഴ: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ആധുനിക അറവുശാല അടച്ചുപൂട്ടിയിട്ട് മൂന്നുവര്‍ഷം തികയുന്നു. 2004 ലാണ് കാവുംകരയില്‍ ആധുനിക അറവുശാല നിര്‍മിച്ചത്. എന്നാല്‍ മാലിന്യ സംസ്കരണം കുറ്റമറ്റതാക്കിയ ശേഷമേ അറവുശാല തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന കോടതി ഉത്തരവിനെ തുടര്‍ന്നു 2013 ഓഗസ്റ്റില്‍ അറവുശാല അടച്ചുപൂട്ടുകയും ചെയ്തു. മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ മാര്‍ഗമില്ലെന്ന പേരിലാണ് അറവുശാല അടച്ചുപൂട്ടിയിരിക്കുന്നത്. അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യം സംസ്കരിക്കാനും ആധുനിക സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ഒരുദിവസം പോലും പ്രവര്‍ത്തിച്ചില്ല. ഇതേ തുടര്‍ന്ന് അറവുശാലയില്‍ നിന്നുള്ള മാലിന്യം സമീപവാസികള്‍ക്കു ദുരിതമായി.
ഇതേ തുടര്‍ന്നു നാട്ടുകാര്‍ കോടതിയെ സമീപിച്ചു. ജനങ്ങളുടെ പരാതിയില്‍ കാര്യമുണ്ടെന്നു മനസിലാക്കിയ കോടതി അറവുശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അറവുശാലയില്‍ നിന്നും രക്തവും മറ്റു മാലിന്യങ്ങളും പരിസരത്തേയ്ക്ക് ഒഴുകി വൃത്തിഹീനമായ അന്തരീക്ഷമായിരുന്നു. ഇതേ തുടര്‍ന്നാണു ജനങ്ങള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, കോടിക്കണക്കിനു രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച അറവുശാലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു ശ്രമവും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം, എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു നഗരത്തിലും പരിസപ്രദേശങ്ങളിലും അനധികൃത കശാപ്പ് തകൃതിയായി നടക്കുന്നുണ്ട്. മാലിന്യത്തിന്റെ പേരിലാണ് അറവുശാല പൂട്ടിയത്. എന്നാലിപ്പോള്‍ മൂവാറ്റുപുഴയാറിനെ തന്നെ വലിയ തോതില്‍ മലിനമാക്കുന്നതും നഗരസഭയുടെ വരുമാനം ഇല്ലാതാക്കുകയും ചെയ്യുന്ന അനധികൃത കശാപ്പിനെതിരെ അധികൃതര്‍ മൗനം പാലിക്കുകയാണ്. അതേസമയം, ആധുനിക അറവുശാല പൂട്ടിയതിനും പിന്നാലെ ഏറ്റവും കൂടുതല്‍ അറവുശാലകള്‍ ഉണ്ടായിരുന്ന പായിപ്ര പഞ്ചായത്തിലെ നിരവധി അറവുശാലകള്‍ കോടതി ഇടപെട്ട് അടച്ചുപൂട്ടിച്ചു.
എന്നാലും ഇറച്ചി ലഭ്യതയ്ക്ക് യാതൊരു കുറവും ഇല്ല. നഗരസഭയോ ആരോഗ്യ വകുപ്പ് അധികൃതരോ പരിശോധനകളൊന്നും നടത്താത്തതുമൂലം അനധികൃത കശാപ്പ് ശാലയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുകയാണ്. എവിടെ നിന്ന് എന്ത് ഇറച്ചിയാണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.