കോതമംഗലം നഗരസഭയില്‍ മാലിന്യനീക്കം നിലച്ചു

EKM-WASTEകോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം നിലച്ചിട്ട് രണ്ടുദിവസം പിന്നിടുന്നു. മാലിന്യം നിറച്ച വണ്ടികള്‍ നഗരസഭാ ഓഫീസിനു മുന്നില്‍ വനംവകുപ്പിന്റെ തടി ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരിക്കുന്നതുമൂലം പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുകയാണ്.നാട്ടുകാണി റോഡിലെ കുമ്പളത്തുമുറിയിലെ ഡമ്പിംഗ് യാര്‍ഡിന്റെ പ്രവേശന കവാടത്തില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചത് ചൊവ്വാഴ്ച പ്രദേശവാസികള്‍ തടഞ്ഞതോടെയാണ് നഗരത്തിലെ മാലിന്യനീക്കം നിലച്ചത്.കുമ്പളത്തുമുറിയിലെ ഡമ്പിംഗ് യാര്‍ഡില്‍ നിക്ഷേപിക്കുന്ന മാലിന്യം ശരിയായി സംസ്കരിക്കാത്തതുമൂലം കുമിഞ്ഞ് കൂടി പ്രദേശത്ത് ജന ജീവിതം ദുസഹമായതോടെയാണ് നാട്ടുകാര്‍ മാലിന്യവുമായെത്തിയ വാഹനം തടഞ്ഞത്.മാലിന്യ നിക്ഷേപം മൂലം പ്രദേശത്ത് പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിച്ചിരുന്നു.

ഡമ്പിംഗ് യാര്‍ഡില്‍ സ്ഥാപിച്ചിരുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണം നിലച്ചിട്ട് നാളുകളായി. യാര്‍ഡിന്റെ മറുഭാഗത്ത്  വലിയതോട്ടില്‍ മാലിന്യം കെട്ടികിടക്കുന്നതുമൂലം യാര്‍ഡിനുള്ളില്‍ മാലിന്യം തള്ളാനാകാത്ത സ്ഥിതിയാണ്.ഇതേ തുടര്‍ന്നാണ് തൊഴിലാളികള്‍ യാര്‍ഡിന്റെ  പ്രവേശന കവാടത്തില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചത്. 2014മെയ് 28-നു മന്ത്രി രമേശ് ചെന്നിത്തലയാണ് കുമ്പളത്തുമുറിയിലെ ഡമ്പിംഗ് യാര്‍ഡില്‍ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. 1.25 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയാണ് ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേര്‍തിരിച്ച് സംസ്കരിക്കാവുന്ന അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണം ആരംഭിച്ചത്.

പ്ലാന്റ് നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തറയില്‍ മണ്ണിട്ട് നിറയ്ക്കുന്നതിനുപകരം  യാര്‍ഡില്‍ കൂട്ടിയിട്ടിരുന്ന മാലിന്യം നിറച്ചത് നാട്ടുകാര്‍ തടഞ്ഞതോടെ നിര്‍മാണം മുടങ്ങിയിരുന്നു. പിന്നീട് നിര്‍മാണ ജോലി വീണ്ടും ആരംഭിച്ച് പ്ലാന്റിന്റെ തൂണുകള്‍ നിര്‍മിച്ചെങ്കിലും  ആറുമാസമായി നിര്‍മാണ ജോലികള്‍ പൂര്‍ണമായും നിലയ്ക്കുകയായിരുന്നു. ശുചിത്വമിഷനില്‍ നിന്നു അപേക്ഷ നല്കി അനുമതി നേടാത്തതാണ് നിര്‍മാണം  നിലയ്ക്കാന്‍ കാരണമായതെന്നാണ് സൂചന. മാലിന്യ  നീക്കം നിലച്ചതോടെ നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടി ദുര്‍ഗന്ധം വമിക്കുകയാണ്. മാലിന്യ പ്ലാന്റ് നിര്‍മാണം ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Related posts