കോതമംഗലത്ത് ആന്റണി ജോണ്‍ എല്‍എഡിഎഫ് സ്ഥാനാര്‍ഥി

ekm-kothamangalomകോതമംഗലം:നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം നീങ്ങി. ഡിവൈഎഫ്‌ഐ  കോതമംഗലം ബ്ലോക്ക് സെക്രട്ടറി ആന്റണി ജോണിനെ ഇവിടെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ തീരുമാനിക്കുകയായിരുന്നു. സിറ്റിംഗ് എംഎല്‍എ കേരള കോണ്‍ഗ്രസ് എമ്മിലെ ടി.യു.കുരുവിളയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫില്‍ കോതമംഗലം സീറ്റ് സിപിഎം ഏറ്റെടുത്തതോടെ സ്ഥാനാര്‍ഥി നിര്‍ണയം ഇവിടെ അനിശ്ചിതമായി നീളുകയായിരുന്നു. സംസ്ഥാനത്ത് തൊടുപുഴയിലും കോതമംഗലത്തുമാണ് വൈകി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.നിരവധി  പ്രമുഖരുടെ പേരുകള്‍ പരിഗണിക്കുകയും കീഴ് ഘടകങ്ങളില്‍  ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നെങ്കിലും ഒടുവില്‍ ആന്റണി ജോണിന് തന്നെ നറുക്കുവീഴുകയായിരുന്നു.

ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള കോതമംഗലത്ത് സാമുദായിക  സമവായം നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന കീഴ്ഘടകത്തിന്റെ  താത്പര്യത്തെ പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ അംഗീകരിച്ചു. യൂത്തിന് കൂടി പ്രാതിനിധ്യം  ഉറപ്പുവരുത്തിയാണ് ആന്റണി ജോണിനെ സ്ഥാനാര്‍ഥിയായി സംസ്ഥാനഘടകം അംഗീകരിച്ചതെന്നാണ് അറിയുന്നത്.ഇന്നലെ വൈകുന്നേരം കോഴിപ്പിള്ളി – തങ്കളം  ബൈപാസ്  റോഡില്‍ വൃക്ഷതൈനട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊപ്പം ആന്റണി ജോണിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ആന്റണി ജോണ്‍ കോതമംഗലം എംഎ കോളജ് യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും  കോതമംഗലം ബ്ലോക്ക് സെക്രട്ടറിയുമാണ്. നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഇദ്ദേഹം മണ്ഡലത്തിലുള്ളവര്‍ക്ക് സുപരിചിതനാണ്.എം.എ. കോളജില്‍  ബികോം പൂര്‍ത്തീകരിച്ച ശേഷം എംകോമിന് പ്രൈവറ്റായി പഠിച്ചുവരികയായിരുന്നു.കര്‍ഷക കുടുംബാംഗമായ  കോതമംഗലം കോഴിപ്പിള്ളി കുമ്പപ്പിള്ളി  ജോണ്‍-ലില്ലി ദമ്പതികളുടെ  മകനായ ആന്റണി അവിവാഹിതനാണ്.

സഹോദരന്‍ മാത്യു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനാണ്.കോതമംഗലത്ത് മൂന്നാംവട്ട  മത്സരത്തിനൊരുങ്ങുന്ന  യുഡിഎഫ് സ്ഥാനാര്‍ഥി  ടി.യു. കുരുവിള  കഴിഞ്ഞ പത്തുവര്‍ഷം കോതമംഗലത്ത് നടത്തിയ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി  പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. കോതമംഗലം ചേലാട്  തോമ്പ്രയില്‍ കുടുംബാംഗമായ ടി.യു. കുരുവിളയ്ക്ക് സ്വന്തം മണ്ഡലത്തില്‍  പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. മണ്ഡലത്തിലെ മുക്കുംമൂലയും സുപരിചിതനായ ഇദ്ദേഹം കഴിഞ്ഞ 10 വര്‍ഷത്തിനിടെ മണ്ഡലത്തില്‍ വികസന കുതിപ്പുതന്നെ നടത്തി.

Related posts