കോതമംഗലത്ത് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു കഞ്ചാവ് മാഫിയ

KTM-KANCHAVUകോതമംഗലം: വിദ്യാലയങ്ങള്‍ തുറന്നതോടെ കഞ്ചാവ് മാഫിയ കോതമംഗലത്ത് പിടിമുറുക്കുന്നു.സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ദിനംപ്രതി പതിനായിരങ്ങളുടെ ലഹരി കച്ചവടം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരോധിത ലഹരി പദാര്‍ഥ വില്പനയും തകൃതിയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന കേരളത്തിലെത്തുന്ന കഞ്ചാവിന്റെ മുഖ്യതാവളമായി കോതമംഗലം മാറിക്കൊണ്ടിരിക്കുകയാണ്.ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നു വാങ്ങുന്ന കഞ്ചാവ് ഇടുക്കിയില്‍ നിന്നാണു കോതമംഗലത്തും പ്രാന്തപ്രദേശങ്ങളിലും ഏജന്റുമാര്‍ മുഖേന എത്തുന്നത്.

പോലീസും എക്‌സൈസും ഇടക്കു മിന്നല്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നതു വളരെ കുറച്ചു മാത്രമാണ്. മണമടിക്കാത്ത ലഹരിയായതു കൊണ്ടു കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളും നിരവധിയാണെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടി കള്‍ക്കിടയിലും കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നതായാണ് അന്വേഷണത്തില്‍ തെളിയുന്നത്. കഞ്ചാവ് ലഹരിയില്‍ വാഹനം ഓടിച്ച് അപകടങ്ങളും കൂടുകയാണ്. വഴിയോരങ്ങളില്‍ വാഹനത്തിലും മറ്റും ഐസ്ക്രീം വില്പന നടത്തുന്നതിന്റെ മറവില്‍ ചിലര്‍ കഞ്ചാവ് വില്പന നടത്തുന്നതായി പോലീസും എക്‌സൈസും നടത്തിയ പരിശോധനയില്‍ മുന്‍പ് കണ്ടെത്തിയിരുന്നു. നഗരത്തിലും പരിസരത്തും ചില ചെറു കടകള്‍ കേന്ദ്രീകരിച്ചും ലഹരി വില്പന നടക്കുന്നതായി ആരോപണമുണ്ട്.

ഐസ്ക്രീം കച്ചവടത്തിന്റെ മറവില്‍ ഇപ്പോഴും ഇത്തരം വില്പന നടക്കുന്നതായാണ് ആരോപണം. ഏതാനും ആഴ്ച മുമ്പ് ഊന്നുകല്‍ ഭാഗത്ത് വച്ച് ഐസ്ക്രീമിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തി വന്നയാളെ പിടികൂടിയിരുന്നു. പ്രതിയെ കഴിഞ്ഞ വര്‍ഷവും ഇതേ സംഭവത്തില്‍ അറസ്‌ററ് ചെയ്തതാണ്.ദേശീയപാതയോരങ്ങളിലും മറ്റു പ്രധാന റോഡുകളിലും ഇത്തരം മാഫിയകള്‍ സജീവമാണ്.ഹൈറേഞ്ചിലേക്ക് പോയി വരുന്ന വിനോദ സഞ്ചാരികളുടെ മറവിലും കഞ്ചാവ് കച്ചവടം പൊടി പൊടിക്കുകയാണ്. പോലീസോ എക്‌സൈസോ പിടികൂടിയാല്‍ രക്ഷപ്പെടാന്‍ വളരെ കുറഞ്ഞ അളവില്‍  മാത്രമേ ഇത്തരക്കാര്‍ ഒരേ സമയംകഞ്ചാവ് കൈവശം സൂക്ഷിക്കാറുള്ളൂ.

കഞ്ചാവുമായി പിടികൂന്നവരുടെ കൈവശം മിക്കവാറും 100 ഗ്രാമില്‍ താഴെ മാത്രമാണ് ഉണ്ടാവുക.നിരോധിത വസ്തുവായിട്ടും കുറഞ്ഞ അളവും കൂടിയ അളവും തമ്മിലുള്ള നിയമത്തിലെ പഴുതാണ് മാഫിയക്ക് എപ്പോഴും രക്ഷയാവുന്നത്. ഒരു കിലോ കഞ്ചാവില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതി റിമാന്‍ഡില്‍ പോകുകയുള്ളൂവെന്ന വസ്തുത മാഫിയക്ക് കൃത്യമായി അറിയാം.പിടികൂടുന്ന കേസുകളില്‍ പലതും കുറഞ്ഞ അളവിലേയ്ക്ക് മാറ്റുവാന്‍ ചില ഉദ്യോഗസ്ഥരും പലപ്പോഴും കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്.

സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന നാല് യുവാക്കള്‍ കഴിഞ്ഞ ദിവസംഎക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. കുത്തുകുഴി വലിയാപാറ പാലത്തിങ്കല്‍ നിധിന്‍ തോമസ്(21),കുത്തുകുഴി പുലിക്കുന്നേല്‍ ബേസില്‍ ഷാജന്‍(20)മാരമംഗലം ഓലിക്കമാലില്‍ അപ്പും(20),മാരംഗലം ചക്കരക്കട്ട് അഭിജിത്ത് സോമന്‍(19) എന്നിവരാണ് അറസ്‌ററിലായത്. പ്രതികളില്‍ നിന്ന് 45 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികളെ രാമല്ലൂര്‍ വാളാടിത്തണ്ട് ഭാഗത്ത് നിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് പിടികൂടിയത്.

Related posts