കോന്നി മെഡിക്കല്‍ കോളജ് ; പണം കൈമാറി; കെട്ടിടം നിര്‍മാണം ദ്രുതഗതിയില്‍

alp-medicalകോന്നി: നിര്‍ദിഷ്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനുവേണ്ടി നെടുമ്പാറയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പണികള്‍ നവംബറില്‍ പൂര്‍ത്തീകരിക്കും.  ഇതിനു മുമ്പായി അക്കാഡമിക്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കുകളുടെയും ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെയും പണികള്‍ പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാനായേക്കും. മെഡിക്കല്‍ കോളജിന് അനുമതി ലഭിച്ചാല്‍ ഒന്നാംവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്ന സെപ്റ്റംബറിനു മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ കാമ്പസില്‍ തന്നെ ക്രമീകരിക്കാനായേക്കുമെന്ന പ്രതീക്ഷയുമുണ്ട്.

പണത്തിന്റെ ലഭ്യതക്കുറവിനേ തുടര്‍ന്ന് ഇടയ്ക്കു പണികള്‍ നിര്‍ത്തിവച്ചിരുന്നു. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണച്ചുമതല. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡാണ് മേല്‍നോട്ടം. കരാര്‍ പ്രകാരം നല്കാനുണ്ടായിരുന്ന ഒമ്പതു കോടി രൂപ ലഭ്യമാക്കിയതോടെയാണ് പണികള്‍ പുനരാരംഭിച്ചത്. മൂന്നു ഷിഫ്റ്റുകളിലായി രണ്ടു ബ്ലോക്കുകളുടെ നിര്‍മാണമാണ് പുനരാരംഭിച്ചത്. 3.30 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ അവസാനഘട്ട നിര്‍മാണമാണ് പൂര്‍ത്തീകരിക്കുന്നത്. കോണ്‍ക്രീറ്റിംഗ് ജോലികള്‍ അടുത്ത ദിവസം നടക്കും. വയറിംഗ് ജോലികളും നടന്നുവരുന്നു. 1.20 ലക്ഷം ചതുരശ്ര അടി ഭാഗത്തിന്റെ പണികളും ആരംഭിച്ചിട്ടുണ്ട്. എച്ച്എന്‍എല്ലിന്റെ 21നു നടക്കുന്ന യോഗത്തില്‍ നിര്‍മാണ പുരോഗതി വിലയിരുത്തും.

മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ഇതര ക്രമീകരണങ്ങളും ആരംഭിച്ചു. കോന്നിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്കുള്ള 8.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ടെന്‍ഡര്‍ ക്ഷണിക്കാന്‍ പിഡബ്ല്യുഡി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 21 മീറ്ററിലാണ് റോഡ് നിര്‍മിക്കുന്നത്. മെഡിക്കല്‍ കോളജ് കാമ്പസിലെ നിര്‍ദിഷ്ട ബ്ലഡ് ബാഗ് നിര്‍മാണ യൂണിറ്റിന്റെ കെട്ടിടത്തിനും കരാര്‍ നല്‍ കി. അഞ്ച് ഏക്കറിലാണ് നിര്‍മാണം. 100 കോടിയുടെ പദ്ധതിയാണിത്. വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

Related posts