ഗംഭീര്‍ മടങ്ങിവരുന്നു

sp-gambeer ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച ഓപ്പണര്‍ ഗൗതം ഗംഭീര്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്കെന്നു സൂചന. മോശം ഫോമും നായകന്‍ എം.എസ്. ധോണിയുമായുള്ള അഭിപ്രായ വ്യത്യാസവും കാരണം ടീം ഇന്ത്യയില്‍ നിന്നും ദീര്‍ഘകാലമായി പുറത്തു നില്‍ക്കുന്ന ഗൗതം ഗംഭീറിന് വീണ്ടും അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണര്‍ കെ.എല്‍. രാഹുലിന് പരിക്കേറ്റതോടെയാണ് ഗംഭീറിനു കളമൊരുങ്ങിയത്. ഓപ്പണറായി ഗംഭീറിനെ കൊണ്ടുവരണമെന്ന് ടീമിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

മഹേന്ദ്രസിംഗ് ധോണി ടെസ്റ്റില്‍നിന്ന് വിടപറഞ്ഞതിന് പിന്നാലെ വിരാട് കോഹ്ലി ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയിരുന്നു. കോഹ്ലിയും ഗംഭീറും ഡല്‍ഹിക്കാരാണ്. ഇരുവരും ദീര്‍ഘകാലം ഡല്‍ഹിക്ക് വേണ്ടി പാഡണിയുകയും ചെയ്തിട്ടുണ്ട്. കോഹ്ലിയുടെ പിന്തുണയാണ് ഗംഭീറിന് ടീം ഇന്ത്യയിലേക്കുള്ള വാതില്‍ തുറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ദുലീപ് ട്രോഫിക്കിടെ അനില്‍ കുംബ്ലെ ഗംഭീറിനെ സന്ദര്‍ശിച്ചിരുന്നു.

കാണ്‍പുര്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പന്ത്രണ്ടാമന്‍ ശിഖര്‍ ധവാനാണ് രാഹുലിന് പകരം ഫീല്‍ഡ് ചെയ്തത്. 2014–ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗംഭീര്‍ ഒടുവില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഓവല്‍ ടെസ്റ്റില്‍ അവസരം ലഭിച്ച ഗംഭീറിന് രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിനായുള്ള ഗംഭീറിന്റെ ശാരീരികക്ഷമതാ പരിശോധന ബംഗളൂരുവില്‍ നടന്നു. ഗംഭീര്‍ തന്റെ ഫിറ്റ്‌നസ് തെളിയിച്ചതായാണ് വിവരം.

ഏകദിന ടീമിലേക്ക് യുവ് രാജ് സിംഗിനെയും പരിഗണിക്കുമെന്നാണ് അറിയുന്നത്. യുവിയുടെ ശാരീരിക ക്ഷമതാ പരിശോധനയും ഇന്നലെ നടന്നു. 56 ടെസ്റ്റുകള്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ഗംഭീര്‍ മികച്ച റിക്കാര്‍ഡിന് ഉടമയാണ്. 42.58 ശരാശരിയില്‍ 4,046 റണ്‍സ് ഗംഭീര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച കോല്‍ക്കത്തയില്‍ തുടങ്ങും. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 197 റണ്‍സിന് വിജയിച്ചിരുന്നു.

Related posts