ഗണ്‍മാന്‍മാരെ പിന്‍വലിച്ചതിനു പിന്നില്‍ യുഡിഎഫ്-ആര്‍എസ്എസ് കൂട്ടുക്കെട്ട്: എം.വി. ജയരാജന്‍

knr-mvjayarajanകണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കന്മാരുടെ ഗണ്‍മാന്‍മാരെ പിന്‍വലിച്ചതിനു പിന്നിലെന്നു സിപിഎം നേതാവ് എം.വി. ജയരാജന്‍. പി. ജയരാജനുനേരേ നിരവധി തവണ ആര്‍എസ്എസുകാരില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നു. ആര്‍എസ്എസ് വിട്ടതോടെ ഒ.കെ. വാസുമാസ്റ്റര്‍ക്കും എ. അശോകനുംനേരെ ആര്‍എസ്എസില്‍ നിന്നും വധഭീഷണിയും വധശ്രമവുമുണ്ടായി.

ആര്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് വധഭീഷണിയുള്ള നേതാക്കളുടെ ഗണ്‍മാന്‍മാരെ പിന്‍വലിച്ചിരിക്കുന്നത്. സിപിഎം നേതാക്കന്മാര്‍ക്കുനേരെ എന്തെങ്കിലും അക്രമമുണ്ടായാല്‍ പൂര്‍ണഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ആര്‍എസ്എസ് ജില്ലയില്‍ അക്രമത്തിനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. വീടുകള്‍ക്കും ഓഫീസുകള്‍ക്കും സിപിഎം പ്രവര്‍ത്തകന്മാര്‍ക്കുംനേരേ തെരഞ്ഞെടുപ്പുകാലത്ത് അക്രമം നടത്തിയതിനാല്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ആര്‍എസ്എസുകാരുടെ പേരില്‍ 30 ഓളം കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.

ആര്‍എസ്എസിന്റെ ഈ അക്രമങ്ങളെ അപലപിക്കാതെ ജില്ലയില്‍ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിപിഎമ്മിനെ അക്രമകാരികളായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Related posts