ഗര്‍ഭിണിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച സംഭവം:പ്രതിയുടെ അമ്മയും കാമുകനും അറസ്റ്റില്‍

KTM-ARREST1കൊച്ചി: ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കാമുകന്‍ കടന്നു കളഞ്ഞ സംഭവത്തില്‍ പ്രതിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. യുവതിയുടെ കാമുകനായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നീ കേസുകളിലാണ് പ്രതിയുടെ അമ്മയേയും  അവരുടെ കാമുകനേയും  ഇന്‍ഫോപാര്‍ക്ക് പോലീസ്   അറസ്റ്റ് ചെയ്തത്.   മാതാപിതാക്കള്‍ മരിച്ച് അനാഥയായ ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസില്‍ കാക്കനാട് വാടകയക്ക്  താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍ (23) യാണ് പോലീസ് അന്വേഷിക്കുന്നത്.

മാതാപിതാക്കള്‍ വളരെ ചെറുപ്പത്തിലെ മരിച്ച യുവതി  അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് അമ്മൂമ്മ മരിച്ചതിനെത്തുടര്‍ന്ന് വീടുകളില്‍ ജോലി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത്. അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ എത്തുന്നതിന് മുമ്പ് പാലക്കാട് ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. പത്രത്തില്‍ പരസ്യം കണ്ടാണ് അബ്ദുള്‍ റഹ്മാന്റെ അമ്മൂമ്മയുടെ സഹായത്തിന് യുവതി  എത്തുന്നത്. തൃക്കാക്കര ഭാരതമാത കോളജിന് സമീപമുള്ള ഈ വീട്ടില്‍ വച്ചാണ് അബ്ദുള്‍ റഹ്മാന്റെ അമ്മ യുവതിയെ  കാക്കനാടുള്ള സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നത്.

തൃക്കാക്കരയുള്ള വീട്ടില്‍ സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭം നടക്കുന്നതായി യുവതി  പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വച്ച് യുവതിയെ  വ്യഭിചാരത്തിന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍  വഴങ്ങിയിരുന്നില്ല. പിന്നീട് അബ്ദുള്‍ റഹ്മാന്റെ കാക്കനാടുള്ള ഫഌറ്റില്‍ ഇയാളുടെ അനുജത്തിയെ നോക്കാനായി അമ്മ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് ഇവര്‍ പ്രണയത്തിലാകുകയും യുവതി ഗര്‍ഭിണിയാകുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.

അബ്ദുള്‍ റഹ്മാന്‍ യുവതിയോട്  അടുത്തിടപഴകുന്നത് അമ്മയുടെ മൗനാനുവാദത്തോടെ ആയിരുന്നു. അവരും കാമുകനും തമ്മിലുള്ള ബന്ധത്തിന് തടസം ആകാതിരിക്കാനാണ് അബ്ദുള്‍ റഹ്മാന് ഇതിന് അനുവാദം കൊടുത്തത്. അബ്ദുള്‍ റഹ്മാന്റെ അമ്മയുടെ കാമുകനായ എറണാകുളത്തെ കോളാ കമ്പനിയിലെ ജോലിക്കാരാനായ തിരുവനന്തപുരം സ്വദേശിയായ 26 കാരനും ഇവരുടെ കൂടെ ആയിരുന്നു താമസം.  പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ അബ്ദുള്‍ റഹ്മാനും അമ്മയും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വഴങ്ങാതെ ആയതോടെ  ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. യുവതിയെ  വ്യഭിചാരത്തിന് നിര്‍ബന്ധിച്ച കേസില്‍ അബ്ദുള്‍ റഹ്മാന്റെ അമ്മൂമ്മയെയും പോലീസ് കസ്‌ററഡിയിലെടുക്കാന്‍ സാധ്യതയുണ്ട്.

അബ്ദുള്‍ റഹ്മാനും കുടുംബവും അയല്‍ക്കാരുമായൊന്നും കാര്യമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ തന്നെ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞില്ല. യുവതി  ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോഴാണ് കഥകള്‍ പുറത്ത് വരുന്നത്. അബ്ദുള്‍ റഹ്മാന്റെ പിതാവ് വിദേശത്താണ്. ഇയാളുമായി പിരിഞ്ഞാണ് ഇവര്‍ താമസിക്കുന്നത്. അബ്ദുള്‍ റഹ്മാന്റെ ബന്ധുക്കള്‍ തമിഴ്‌നാട്ടിലുണ്ട് ഇയാള്‍ അങ്ങോട്ട് കടന്നിരിക്കാമെന്ന് പോലീസ് പറയുന്നു. യുവതി  കാക്കനാടുള്ള സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ് ഉള്ളത്. സിഐ സാജന്‍ സേവര്‍ എസ്‌ഐ തൃപീക് ചന്ദ്രന്‍, എഎസ്‌ഐ സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സജേഷ്, ജയന്തി എന്നിവരുടെ നേതൃത്വതത്തിലാണ് അന്വേഷണം.

Related posts