ഗീലാനിയുടെ പുത്രനെ സൈന്യം രക്ഷപ്പെടുത്തി

gilaliഇസ്‌ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ സയിദ് യൂസഫ് റാസാ ഗീലാനിയുടെ പുത്രന്‍ ഹൈദര്‍ ഗീലാനിയെ ഭീകരരുടെ പിടിയില്‍നിന്ന് അഫ്ഗാന്‍-യുഎസ് സൈനികര്‍ മോചിപ്പിച്ചു. മൂന്നു വര്‍ഷം മുമ്പ് പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍നിന്നാണു ഹൈദറെ താലിബാന്‍ ഭീകരര്‍ റാഞ്ചിയത്.

അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ അഫ്ഗാന്‍ സ്‌പെഷല്‍ സേനയും യുഎസ് സൈനികരും സംയുക്തമായി നടത്തിയ റെയ്ഡിലാണു ഹൈദറെ കണെ്ടത്തി മോചിപ്പിച്ചത്. അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ഭീകരരുടെ താവളത്തിലാണു റെയ്ഡ് നടത്തിയതെന്നു അഫ്ഗാന്‍ സൈന്യം അറിയിച്ചു. ഇതു ശരിയാണെങ്കില്‍ തട്ടിക്കൊണ്ടുപോയ താലിബാന്‍കാര്‍ ഹൈദറെ പിന്നീടു മറ്റൊരു ഭീകരഗ്രൂപ്പിനു മാറിയെന്നു കരുതേണ്ടിവരും.

പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് ഹൈദറുടെ മോചനവാര്‍ത്ത ആദ്യം ട്വിറ്ററില്‍ അറിയിച്ചത്. തുടര്‍ന്നു പാക് വിദേശമന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചു. മെഡിക്കല്‍ ചെക്കപ്പിനുശേഷം ഹൈദറെ കാബൂളിലെ പാക് എംബസിയില്‍ എത്തിച്ചു. വൈകാതെ അദ്ദേഹത്തെ പാക്കിസ്ഥാനിലേക്ക് അയയ്ക്കും.

ഹൈദറെ സൈന്യം രക്ഷിച്ച വാര്‍ത്ത അറിഞ്ഞ് മുള്‍ട്ടാനിലെ ഗീലാനിയുടെ വസതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബ സുഹൃത്തുക്കളും തടിച്ചുകൂടി.

മുള്‍ട്ടാനിലെ തെരഞ്ഞെടുപ്പില്‍ പിപിപി സ്ഥാനാര്‍ഥിയായിരുന്ന ഹൈദര്‍ ഗീലാനിയെ വോട്ടെടുപ്പിനു രണ്ടു ദിവസം മുമ്പ് 2013 മേയ് ഒമ്പതിനാണു ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ അംഗരക്ഷകനും സെക്രട്ടറിയും വെടിവയ്പില്‍ കൊല്ലപ്പെട്ടു.

ഭീകരരുടെ കസ്റ്റഡിയിലുള്ളപ്പോള്‍ ഒരു തവണ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ഹൈദറിന് അനുമതി കിട്ടി. 2015 മേയില്‍ നടത്തിയ എട്ടുമിനിറ്റ് ഫോണ്‍ സംഭാഷണത്തോടെയാണു ഹൈദര്‍ ജീവനോടെയുണെ്ടന്ന് സ്ഥിരീകരണം ലഭിച്ചത.് ഹൈദറെ വിട്ടയയ്ക്കാന്‍ ഭീകരര്‍ 200കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ലാഹോറില്‍നിന്ന് 2011ല്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഷഹബാസ് തസീറിനെ ബലൂചിസ്ഥാനിലെ കുച്‌ലാക് മേഖലയില്‍നിന്നു സൈന്യം കണെ്ടത്തി മോചിപ്പിച്ചത് രണ്ടു മാസം മുമ്പാണ്. പാക്കിസ്ഥാനിലെ മതനിന്ദാനിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ അംഗരക്ഷകന്റെ വെടിയേറ്റു മരിച്ച പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ പുത്രനാണ് ഷഹബാസ് തസീര്‍.

Related posts