ഗുണനിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ കേരളം വ്യാജവിദ്യാഭ്യാസ ഹബാകും: സ്പീക്കര്‍

Sreeramakrishnanതലശേരി: കേരളത്തിലെ വിദ്യാഭ്യാസരംഗം അസാധാരണമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തു ഗുണനിലവാരം ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കേരളം വ്യാജ വിദ്യാഭ്യാസത്തിന്റെ ഹബായി മാറുമെന്നും കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തലശേരി നിയോജകമണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ തലശേരി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ രംഗത്തു 800 സ്ഥാപനങ്ങളാണു കേരളത്തിലുള്ളത്. കാടുകള്‍ക്കുള്ളില്‍ നിന്നു കുട്ടികള്‍ ഇറങ്ങിവരുന്നതു കണ്ടു ചോദിച്ചാല്‍ അവിടേയും കോളജുണ്ടെന്നാണു പറയുക. പൊതുശരാശരിയേക്കാള്‍ കൂടുതലാണു കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എന്നാല്‍ പല സ്ഥാപനങ്ങളിലേയും വിദ്യാഭ്യാസ നിലവാരം വളരെ മോശമാണ്.   സാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളെ കിട്ടാത്ത സ്ഥിതിയാണ്. നിലവാരം കുറഞ്ഞ സാശ്രയ സ്ഥാപനങ്ങള്‍ വ്യാപകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ നിന്നുള്ള ബിരുദത്തിനു മറ്റുസ്ഥലങ്ങളില്‍ വിലയില്ലാതാകും. ഇത്തരത്തിലുള്ള വ്യാജവിദ്യാഭ്യാസത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എ.എന്‍. ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ. രമ്യ, എ. ഷൈലജ, എ.വി. ചന്ദ്രദാസന്‍, ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശശിധരന്‍ കുനിയില്‍, ഡിഇഒ എം.പി. വനജ എന്നിവര്‍ പ്രസംഗിച്ചു.

Related posts