ഗുരുവായൂര്‍ റെയില്‍വെ വികസനം; തിരുവെങ്കിടം നിവാസികള്‍ ആശങ്കയില്‍

tcr-guruvayoorഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വെ വികസനത്തിന്റെ ഭാഗമായി മേല്‍പ്പാലം വരുമ്പോള്‍ ഗുരുവായൂരിലേക്കുള്ള റോഡ് അടയുന്നതോടെ ഒറ്റപ്പെടുമെന്ന ആശങ്കയില്‍ തിരുവെങ്കിടം പ്രദേശവാസികള്‍  സമരത്തിനൊരുങ്ങുന്നു. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നാലുവര്‍ഷം മുമ്പ് അടച്ച തിരുവെങ്കിടത്തേക്കുള്ള റോഡ്് അടിപ്പാതയായി തുറന്നുകിട്ടണമെന്നാവശ്യപ്പെട്ടാണ് സമരം.

റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്തുകൂടിയായിരുന്നു തിരുവെങ്കിടത്തേക്ക് റോഡുണ്ടായിരുന്നത്.  പ്ലാറ്റ് ഫോമിന് നീളം കൂട്ടുന്നതിനായി ആ റോഡ് നാലുവര്‍ഷം മുമ്പ്്് റെയില്‍വേ അടച്ചു. അടച്ച റോഡിന് പകരമായി കിഴക്കേ നട റെയില്‍വേ ഗേറ്റ് വഴി ഇടത്തോട്ട്് പുതിയ റോഡ് റെയില്‍വേ അനുവദിച്ചു. മേല്‍പ്പാലം വരുന്നതോടെ ഈ റോഡും ഇല്ലാതാവും. ഇതോടെ തിരുവെങ്കിടം പ്രദേശത്തേക്ക് എത്തണമെങ്കില്‍ കൊളാടിപ്പടി വഴിയോ മാവിന്‍ ചുവട് റോഡനെയോ ആശ്രയിക്കേണ്ടി വരും.

തിരുവെങ്കിടം ക്ഷേത്രം, സെന്റ് ആന്റണീസ് പള്ളി എന്നിവിടങ്ങളിലേക്ക് എത്തണമെങ്കില്‍ ഏറെ കറങ്ങേണ്ട സ്ഥിതിയുണ്ടാവുമെന്നാണ് ആശങ്ക. ഗുരുവായൂരിനോട് ഏറെ അടുത്തുകിടന്നിരുന്ന പ്രദേശം റെയില്‍വെ വികസനത്തിന്റെ പേരില്‍ ഒറ്റപ്പെടുന്ന അവസ്ഥയിലാകുന്നതോടെയാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്.ഈ സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്തൂടി പുതിയ അടിപ്പാത നിര്‍മ്മിക്കാന്‍ ആവശ്യമുയര്‍ന്നത്.

തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരസമിതി രൂപവല്‍ക്കരിച്ചു. കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശ്ശേരി അധ്യക്ഷനായി. ഫാ. ജോസ് പുലിക്കോട്ടില്‍,  മുരളീധരകൈമള്‍, പി.ഐ. ലാസര്‍, കെ.ടി. സഹദേവന്‍, ശ്രീദേവി ബാലന്‍, പി.ഐ. ആന്റോ, സേതു തിരുവെങ്കിടം, പി.ഐ. സൈമണ്‍, വേണുഗോപാല്‍ പാഴൂര്‍, ശശി വാറണാട്ട്, രവികുമാര്‍ കാഞ്ഞുള്ളി, ബാലന്‍ വാറണാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts