ഗൃഹനാഥന്റെ മൃതദേഹം കത്തിയ നിലയില്‍ കാണപ്പെട്ട സംഭവം: കൊലപാതകമെന്ന് സൂചന; കസ്റ്റഡിയിലുള്ളവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

CRIMEകൊട്ടാരക്കര: ഗൃഹനാഥന്റെ മൃതദേഹം കത്തിയ നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ റോഡരികിലെ കടത്തിണ്ണയില്‍ കാണപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളെ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.    വാളകം നെടുവം വയലില്‍ പുത്തന്‍വീട്ടില്‍ ചാക്കോയുടെ മകന്‍ ജോണികുട്ടി (62) ആണ് മരിച്ചത്.  തലയ്ക്ക് മുറിവ് പറ്റുകയും ശരീരത്തിലെ ചില ഭാഗങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു മൃതദേഹം. തലയില്‍ ആഴത്തിലുള്ള മുറിവും ശരീര ഭാഗങ്ങളില്‍ ചതവും സംഭവിച്ചിട്ടുണ്ട്.

എം.സി റോഡില്‍ വാളകം എംഎല്‍എ മുക്കിന് സമീപം രാജരാജേശ്വരി ക്ഷേത്രത്തിനടുത്തുള്ള എന്‍എസ്എസ് കരയോഗമന്ദിരത്തിന്റെ തിണ്ണയില്‍ ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.   സമീപത്ത് നിന്നും പട്ടിക കമ്പും മദ്യകുപ്പികളും പോലീസ് കണ്ടെടുത്തു. സമീപത്ത് രക്തം കെട്ടികിടന്നിരുന്നു.  ജോണികുട്ടിയെ കഴിഞ്ഞദിവസം രാത്രി 9.30 ഓടെ വീട്ടില്‍ നിന്നും വിളിച്ചിറക്കികൊണ്ട് പോയതായി ബന്ധുക്കള്‍ പറയുന്നു.

കൊട്ടാരക്കര പോലീസും ശാസ്ത്രീയ പരിശോധനാ വിഭാഗവും സ്ഥലത്തെത്തി  അന്വേഷണം നടത്തിയിരുന്നു.  സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും  വ്യക്തമായ വിവരം ലഭിച്ചില്ല. വീണ്ടും ഇവരെ ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതോടെ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്.

രണ്ട് വിധത്തില്‍ മരണം സംഭവിച്ചേക്കാമെന്നാണ് ഡോക്ടര്‍മാരുടെ സംഘം പോലീസിന് നല്‍കിയ വശദീകരണം. ആക്രമണത്തില്‍ കൊല്ലപ്പെടുകയോ , മറിഞ്ഞുവീണ് മരണം സംഭവിക്കുകയോ ആകാം. എന്നാല്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടതാണ് ദുരൂഹതയ്ക്ക് ഇടവരുത്തിയിട്ടുള്ളത് . മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തിയതായും പോലീസ് സംശയിക്കുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചില ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സമാന്തരമായി പോലീസ് നടത്തുന്നു. കുറ്റകൃത്യത്തില്‍ ശാസ്ത്രീയ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

Related posts