ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി ;പ്രതിക്ക് ഏഴ് വര്‍ഷം തടവുശിക്ഷ; ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി

govinda-and-soumyaന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. വധശിക്ഷ റദ്ദാക്കിയ കോടതി പ്രതിക്ക് ഏഴ് വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷമായി തടവില്‍ കഴിയുന്ന പ്രതിക്ക് ഇനി രണ്ടു വര്‍ഷം കൂടി തടവില്‍ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയും. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് സുപ്രീം കോടതി വിധി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സൗമ്യയെ പ്രതി ബലാത്സംഗം ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ബലാത്സംഗം, മോഷണം, മോഷണശ്രമത്തിനിടെ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സുപ്രീം കോടതി പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ലഭിക്കുന്ന പരാമാവധി ശിക്ഷയായ ഏഴ് വര്‍ഷം തടവ് കോടതി വിധിക്കുകയും ചെയ്തു.

കേസില്‍ പ്രോസിക്യൂഷന് സമ്പൂര്‍ണ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വിചാരണ കോടതി വിധി ഹൈക്കോടതിയും ശരിവച്ചതോടെയാണ് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയില്‍ കേസിലെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവകരമായ അനാസ്ഥ കാട്ടിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കേസ് വാദിക്കാന്‍ അറിയില്ലാത്ത അഭിഭാഷകനെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിയോഗിച്ചതെന്ന് സൗമ്യയുടെ അമ്മ സുമതിയും ആരോപിച്ചിരുന്നു.

കേസ് ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ സുപ്രീം കോടതി പ്രോസിക്യൂഷനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഗോവിന്ദച്ചാമി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് തെളിയിക്കുന്ന എന്തുരേഖയാണ് നിങ്ങളുടെ കൈകളിലുള്ളതെന്ന ചോദ്യത്തിന് പോലും പ്രോസിക്യൂഷന് മറുപടി ഉണ്ടായിരുന്നില്ല. കോടതിയുടെ പരമാര്‍ശങ്ങള്‍ വന്നപ്പോള്‍ തന്നെ നിയമവിദഗ്ധര്‍ കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

2011 ഫെബ്രുവരി ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ (23) എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക പോകുമ്പോള്‍ പ്രതി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് സൗമ്യ മരണത്തിന് കീഴടങ്ങിയത്.

Related posts