ഗ്രാമസഭ ചേര്‍ന്നില്ല; പന്തളത്ത് രണ്ട് വാര്‍ഡുകളില്‍ ആര്‍ക്കും ആനുകൂല്യങ്ങളില്ല

alp-RUPEESപന്തളം: പന്തളത്തെ രണ്ട് വാര്‍ഡുകളിലെ ആര്‍ക്കും വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നുറപ്പായി. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ഗ്രാമസഭ ചേര്‍ന്ന് അന്തിമ പട്ടിക തയാറാക്കി സമര്‍പ്പിക്കാതിരുന്നതാണ് ഇതിനു കാരണം.   ഇതോടെ രണ്ട് വാര്‍ഡുകളിലായുള്ള 200ഓളം അപേക്ഷകരുടെ പ്രതീക്ഷകളാണ് വെള്ളത്തിലായത്.

കഴിഞ്ഞ പന്തളം പഞ്ചായത്ത് സമിതിയുടെ അവസാന വര്‍ഷമാണ് ഈ പിഴവുണ്ടായത്. ഡി.എന്‍.തൃദീപ്, പി.ജി.അനില്‍കുമാര്‍ എന്നിവര്‍ യഥാക്രമം പ്രതിനിധീകരിച്ചിരുന്ന എട്ട്, 18 വാര്‍ഡുകളിലെ അപേക്ഷകര്‍ക്കാണ് വാര്‍ഡംഗങ്ങളുടെ അനാസ്ഥ കാരണം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. പട്ടികജാതി, ജനറല്‍ വിഭാഗങ്ങളിലായി ഭവനനിര്‍മാണം, ഭവന പുനരുദ്ധാരണം, ശൗചാലയ നിര്‍മാണം അടക്കമുള്ളവയില്‍ 200ഓളം അപേക്ഷകര്‍ രണ്ട് വാര്‍ഡുകളിലായി അപേക്ഷ നല്കിയിരുന്നു.

2015-16 വര്‍ഷത്തേക്കുള്ള ആനുകൂല്യ വിതരണത്തില്‍ നിര്‍ദിഷ്ട സമയത്ത് ഗ്രാമസഭ ചേരുകയും അന്തിമ പട്ടിക സമര്‍പ്പിക്കുകയുമാണ് വേണ്ടിയിരുന്നത്.  ഇത് ചെയ്യാതിരുന്നതാണ് അപേക്ഷകര്‍ക്ക് വിനയായത്. വാര്‍ഡംഗം, പഞ്ചായത്ത് അധികൃതര്‍ നിശ്ചയിക്കുന്ന കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കാണ് പട്ടിക തയാറാക്കുന്നതില്‍ ചുമതലയുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ഇരുവരും വീഴ്ച വരുത്തിയെന്നാണ് ആരോപണം.

Related posts