ചക്ക കൈയെത്തും ദൂരത്ത് ! പരീക്ഷിക്കാം സ്കറിയയുടെ നാടന്‍ വിദ്യ

pkd-chakkaപാലക്കയം: പ്ലാവിനു ചുവട്ടില്‍ ചക്ക സമൃദ്ധമായുണ്ടാകാന്‍ നാടന്‍വിദ്യകളുമായി സ്കറിയ. വലിയപ്ലാവുകളില്‍ ഉണ്ടാകുന്ന ചക്ക പറിക്കാന്‍ കഴിയാതെ പലപ്പോഴും നശിക്കാറാണ് പതിവ്. എന്നാല്‍ ഇതിനു പരിഹാരമായാണ് ചക്ക കൈയെത്തും ദൂരത്തുതന്നെ കായ്പിക്കുന്ന സൂത്രവിദ്യ പാലക്കയം ചീനിക്കപ്പാറ ഒട്ടലാങ്കല്‍ സ്കറിയ പഠിപ്പിക്കുന്നത്. നാടന്‍പശുവിന്റെ ചാണകം കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് പ്ലാവിന്റെ തടിയില്‍ കെട്ടുകയാണ് ഇതിനായി ചെയ്യേണ്ടത്. പിന്നീട് തുണി കെട്ടിയതിന്റെ അടിഭാഗത്തു മാത്രമേ ചക്കയുണ്ടാകു. സ്കറിയ കഴിഞ്ഞ ജൂണില്‍ പ്ലാവില്‍ ഇരുപതടി ഉയരത്തില്‍ ചാണകം വച്ചുകെട്ടി.

ഇപ്പോള്‍ അതിനു താഴെ നിറയെ ചക്കയുണ്ടായിരിക്കുകയാണ്. തുണികെട്ടിയതിനു മുകള്‍ ഭാഗത്ത് മൂന്നു ചക്കകളുണ്ടായപ്പോള്‍ അടിഭാഗത്ത് നൂറിലേറെ ചക്കയുണ്ടായി.പഴയകാലത്തെ നാട്ടറിവ് ഉപയോഗപ്പെടുത്തുകയായിരുന്നു സ്കറിയ. പാലക്കയത്തെ താമസക്കാരനായ സ്കറിയ ജൈവകൃഷിയാണ് പ്രധാനമായും നടത്തുന്നത്. റബര്‍, തെങ്ങ്, ജാതി, കൊക്കോ, കവുങ്ങ്, ഫലവര്‍ഗങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയാണ് തന്റെ ആറരയേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നത്.

ഇതില്‍ അന്യംനിന്നുപോകുന്ന സസ്യങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനായി അര ഏക്കര്‍ സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. അമ്പതിലേറെ അപൂര്‍വ സസ്യങ്ങള്‍ ഇവിടെയുണ്ട്. കൃഷി നഷ്ടമാണെന്നു പറയുമ്പോഴും തനിക്ക് വരുമാനമാര്‍ഗമാണെന്നു സ്കറിയ പറഞ്ഞു. വിവരങ്ങള്‍ക്ക് 9747 196 171 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related posts