ചരിത്രം തിരുത്തി കൊമോഡോ ഉടുമ്പ് ചെന്നൈയില്‍

comodoഇന്ത്യന്‍ മൃഗശാലാ ചരിത്രത്തിലും മൃഗസംരംക്ഷണ മേഖലയിലും പുതിയ താരമായി കൊമോഡോ ഉടുമ്പുകള്‍ ചെന്നൈയിലെത്തി. മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് നാലു കൊമോഡോ ഉടുമ്പുകളെയാണ് അമേരിക്കയില്‍നിന്ന് എത്തിച്ചിരിക്കുന്നത്. വൈകാതെ ഇവരെ സന്ദര്‍ശകര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കും.

മൂന്ന് ആണ്‍ ഉടുമ്പുകളെയും ഒരു പെണ്‍ ഉടുമ്പിനെയുമാണ് ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് മൃഗശാലയില്‍നിന്ന് എത്തിച്ചത്. ഒരു മാസം മുമ്പ് ചെന്നൈയിലെത്തിയ ഇവ ഇതുവരെ നിരീക്ഷണത്തിലായിരുന്നു.

ഉടുമ്പുവര്‍ഗത്തിലെ ഏറ്റവും വലിയ ഇനമാണ് കൊമോഡോ. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 10 മീറ്റര്‍ നീളവും 80 കിലോഗ്രാം ഭാരവും ഇവയ്ക്കുണ്ടാകും. ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപിലാണ് ഇവയുടെ ഉത്ഭവം. കണ്ടെത്തിയ ദ്വീപിന്റെ പേരില്‍ത്തന്നെ ഇവ അറിയപ്പെട്ടു. ഇന്ന് ലോകത്ത് മൃഗശാലകളില്‍ മാത്രമാണ് ഈ ഉടുമ്പുകളുള്ളത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉറപ്പേറിയതും ഗ്രേ നിറത്തിലുമുള്ള ചര്‍മമാണ് ഇവയ്ക്കുള്ളത്. എന്നാല്‍ ഇപ്പോള്‍ ചെന്നൈയില്‍ എത്തിയിരിക്കുന്ന നാലു പേരും കുഞ്ഞുങ്ങളാണ്. ഈ പ്രായത്തില്‍ ശരീരത്തില്‍ മഞ്ഞയും ഓറഞ്ചും ചേര്‍ന്ന പൊട്ടുകളുണ്ടായിരിക്കും. പ്രായമേറുന്നതനുസരിച്ച് നിറത്തിനു മാറ്റമുണ്ടാകും. ഇവയ്ക്കിപ്പോള്‍ ഒരു മീറ്ററിനു മുകളില്‍ നീളമുണ്ട്.

ഊര്‍ജ്വസ്വലരായ ഇവയുമായി അടുത്തിടപഴകാന്‍ സമയമായിട്ടില്ല. കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ അടുത്ത് പെരുമാറാന്‍ കഴിയൂ. ഇപ്പോള്‍ ആക്രമിക്കുന്ന പ്രകൃതമാണെന്ന് ക്രോക്കഡൈല്‍ ബാങ്ക് അധികൃതര്‍ പറയുന്നു. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെയാണ് ഇവയുടെ ഭക്ഷണകാര്യങ്ങളൊക്കെ നോക്കുന്നത്.

പ്രകൃതിയില്‍ ഭക്ഷ്യശൃംഖലയുടെ തലപ്പത്താണിവ. മാനുകളെയൊക്കെ വേട്ടയാടി ഭക്ഷിക്കുന്ന ഇവ തരം കിട്ടിയാല്‍ പോത്തുകളെ വരെ ആക്രമിക്കാറുണ്ട്. മുട്ടവിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ ആദ്യഘട്ടത്തില്‍ ചെറുപ്രാണികളെയും പല്ലികളെയും പക്ഷികളെയുമൊക്കെ ആഹാരമാക്കും. ചെന്നൈയില്‍ എത്തിച്ചിരിക്കുന്ന കൊമോഡോകള്‍ക്ക് കോഴി, എലി എന്നിവയാണ് ഭക്ഷണമായി നല്കുന്നത്.

പാമ്പുകള്‍ നാവിലൂടെ സമീപത്തെ കാര്യങ്ങള്‍ മനസിലാക്കുന്നതുപോലെതന്നെയാണ് ഇവയും. നാവിലെ സംവേദന ഗ്രന്ഥികളുടെ സഹായത്തോടെ മറ്റു മൃഗങ്ങളെ ഇവ തിരിച്ചറിയും. മാത്രമല്ല ഇരകള്‍ എത്ര മീറ്റര്‍ ദൂരത്തിലാണെന്നും ഇവയ്ക്കു നാവിന്റെ സഹായത്താല്‍ തിരിച്ചറിയാം. നിലവില്‍ നാലു പേരെയും വ്യത്യസ്ത കൂടുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രം മൂന്ന് ആണ്‍ കൊമോഡോകളയെും പെണ്‍ കൊമോഡോയ്ക്കു മുമ്പില്‍ അവതരിപ്പിക്കാനായി മാത്രമാണ് ഈ ഏകാന്തവാസം നല്കിയിരിക്കുന്നത്.

ചൂടുള്ള കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. ചെന്നൈയിലെ കാലാവസ്ഥയുമായി നാലുപേരും പൊരുത്തപ്പെട്ടുകഴിഞ്ഞു. അമേരിക്കയില്‍ തണുപ്പ് കൂടുതലായതിനാല്‍ പ്രത്യേകം ചൂടു നല്‌കേണ്ടിവരുമായിരുന്നെന്നും ക്രോക്കഡൈല്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു. ചെന്നൈ-മാമലപുരം റോഡില്‍ സ്ഥിതി ചെയ്യുന്ന മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ചൊവ്വ മുതല്‍ ഞായര്‍ വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നു. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് സന്ദര്‍ശന സമയം.

Related posts