ചവറയില്‍ യുഡിഎഫ് പ്രചാരണത്തില്‍: തീരുമാനം ആകാതെ എല്‍ഡിഎഫ്

klm-ldfചവറ: നിയമസഭ തെരഞ്ഞെടുപ്പിന് അന്‍പത് ദിവസം മാത്രം ബാക്കി നില്‍ക്കെ ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥി ആരാണന്നറിയാതെ എല്‍ഡിഎഫ് , ബിജെപി അണികളില്‍ ആശങ്ക നിലനില്‍ക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പേ യാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിനു വേണ്ടി ചുവരെഴുത്തും പ്രചാരണ പരിപാടികളും ആരംഭിച്ചത്. ഞായറാഴ്ച പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തിയാണ് യുഡിഎഫ് അണികള്‍ തെരഞ്ഞെടുപ്പിനുളള ഒരുക്കം തുടങ്ങി കഴിഞ്ഞിരിക്കുന്നത്. സീറ്റ് സിപിഎമ്മിനാണോ, സിപിഐക്കാണോ എന്നറിയാതെ ചവറ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരും എല്‍ഡിഎഫ് പ്രാദേശിക നേതാക്കന്‍മാരും ആകാംക്ഷയുടെ മുള്‍മുനയിലാണ്.

എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആര്‍എസ്പി മാത്രം ജയിച്ച് വരുന്ന മണ്ഡലം ആണ് ചവറ. ചവറയില്‍ ഇക്കുറി യുഡിഎഫിന്റെ പ്രധാന എതിര്‍ കക്ഷിയായ എല്‍ഡിഎഫുമായാണ് മത്സരം. എന്നാല്‍ ബിജെപിയും ചവറ പിടിച്ചെടുക്കാനുളള ശ്രമത്തിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി പല പേരുകളും പറയുന്നുണെ്ടങ്കിലും പ്രധാനമായും ചവറ എന്‍. വിജയന്‍പിളള, വലിയത്ത് സിനോജ്, ടി. മനോഹരന്‍, സാബു ഇവരെ കൂടാതെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്‍ എന്നിവരുടെ പേരുകള്‍ ആണ് പറഞ്ഞ് കേള്‍ക്കുന്നത്.

എന്നാല്‍ അടി ഒഴുക്കില്‍ മറ്റാരെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കടന്നു വരുമോ എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. ഏതായാലും വരും ദിവസങ്ങളില്‍ ചിത്രം വ്യക്തമാകും എന്ന ആശ്വാസത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പുസ്തകം, ടോര്‍ച്ച് ചിഹ്നങ്ങളിലാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആര്‍എസ്പിയുടെ ചിഹ്നമായ മണ്‍വെട്ടി മണ്‍കോരി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Related posts