ചവറയില്‍ വീടുകള്‍ക്ക് നേരേയുള്ള അക്രമത്തിന് അറുതിയില്ല

KLM-AKRAMAMചവറ: ചവറ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ രാത്രി സാമൂഹിക വിരുദ്ധര്‍ വീടുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം പതിവാകുന്നു. കുറ്റക്കാരെ കണെ്ടത്താന്‍ കഴിയാതെ പോലീസും നിസഹായാവസ്ഥയിലാണ്.തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷമാണ് അക്രമപരമ്പരകള്‍ക്ക് തുടക്കമായത്. എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് സാമൂഹിക വിരുദ്ധര്‍ അക്രമണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ തേവലക്കര, പന്മന, നീണ്ടകര എന്നീ പ്രദേശങ്ങളില്‍ അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഷിബുബേബിജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന തേവലക്കര ചന്ദ്രവിലാസത്ത് ബിനു, എല്‍ഡിഎഫ് ബൂത്ത് സെക്രട്ടറി മൊട്ടയ്ക്കല്‍ കരുവാഴത്ത് പടീറ്റതില്‍ ശിവദാസന്‍പിളള, പന്മന സിപിഎം ഏരിയ കമ്മിറ്റിയംഗം പന്മന മുല്ലക്കേരി മണ്ണൂര്‍ തെക്കതില്‍ ജെ. അനില്‍, പന്മന പുത്തന്‍ചന്ത വാഴയില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞ്, നീണ്ടകര ആല്‍ത്തറമൂട് മീനത്തതില്‍ പ്രവീണ്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമണം നടത്തിയത്.

രാത്രി 11 നും 12.30 നും അടുപ്പിച്ചാണ് എല്ലാ ആക്രമണങ്ങളും നടത്തിയിരിക്കുന്നത്. പരാതി നല്‍കിയിട്ടും കുറ്റക്കാരെ കണെ്ടത്താന്‍ കഴിയാതെ വട്ടം കറങ്ങുകയാണ് പോലീസും. എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും നേരെയുളള ആക്രമണത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ നട്ടം തിരിയുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരും. രാത്രി കാലങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കിയാല്‍ അക്രമം നടത്തുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts