ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സ വീണു; അത്‌ലറ്റിക്കോ പ്രീക്വാര്‍ട്ടറില്‍

FOOTBALലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആവേശ പോരാട്ടത്തില്‍ സ്പാനിഷ് ശക്തികളായ ബാഴ്‌സലോണ പരാജയം രുചിച്ചപ്പോള്‍ എല്ലാ കളികളിലും ജയിച്ചു അത്‌ലറ്റിക്കോ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍. ജര്‍മന്‍, ഇംഗ്ലണ്ട് ടീമുകളായ ബയേണ്‍മ്യൂണിക്ക്, ആഴ്‌സണല്‍ എന്നിവര്‍ക്കും ഉജ്വല വിജയം. ഇന്ത്യന്‍സമയം ഇന്നലെ രാത്രി 12.15നു നടന്ന മത്സരങ്ങള്‍ ആവേശഭരിതമായിരുന്നു. ഗ്രൂപ്പ് സിയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍സിറ്റിയോടു ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകരുകയായിരുന്നു ബാഴ്‌സലോണ.  മൂന്നു കളികളില്‍ ഒമ്പതു പോയിന്റുള്ള ബാഴ്‌സയ്ക്കു   നാലു പോയിന്റുള്ള സിറ്റിയെ തോല്‍പ്പിച്ചാല്‍ നോക്കൗട്ട് റൗണ്ടിലേക്കു കടക്കാമായിരുന്നു. എന്നാല്‍ സ്വയം വരുത്തിയ പിഴവിലൂടെ അവര്‍ മാഞ്ചസ്റ്റര്‍സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ തകര്‍ന്നടിയുകയായിരുന്നു.

ഇരുപത്തിയൊന്നാം മിനിറ്റില്‍ ലയണല്‍മെസി ഗോള്‍നേടി ബാഴ്‌സയെ മുന്നിലെത്തിച്ചെങ്കിലും 39ാം മിനിറ്റില്‍  ജര്‍മന്‍താരം ഗുണ്ടോഗന്‍ മാഞ്ചസ്റ്റര്‍സിറ്റിക്കായി സമനില നേടി. തുടര്‍ന്നു 51ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയി ഫ്രീകിക്കിലൂടെ ലീഡു നേടി ബാഴ്‌സയെ ഞെട്ടിച്ചു. 74ാം മിനിറ്റിലും ബാഴ്‌സയെ വിറപ്പിച്ചു മാഞ്ചസ്റ്റര്‍സിറ്റി ഗോള്‍ നേടി. ഗുണ്ടോഗന്‍ തന്നെയായിരുന്നു ഇത്തവണയും സ്‌കോര്‍ ചെയ്തത്. (3-1). പ്രതിരോധത്തില്‍ കാട്ടിയ അലസതയാണ് ബാഴ്‌സയ്ക്കു വിനയായത്. കഴിഞ്ഞ കളികളില്‍ വിട്ടുനിന്ന സെര്‍ജിയോ അഗ്യൂറോയെ മുന്നില്‍ നിര്‍ത്തിയായിരുന്നു മാഞ്ചസ്റ്റര്‍സിറ്റിയുടെ ആക്രമണം. അഗ്യൂറോയുടെ പിറകിലായി അഞ്ചുപേരാണ് അണിനിരന്നത്. തുടക്കത്തില്‍    ഗോള്‍ വീണെങ്കിലും തികച്ചും ആസൂത്രിതമായാണ് സിറ്റി കളിച്ചത്.

പന്തുകൂടുതല്‍ സമയം കൈവശം കളിച്ച ബാഴ്‌സയില്‍ നിന്നു പന്തു റാഞ്ചി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു സിറ്റി. അതുകൊണ്ടു തന്നെ ബാഴ്‌സ പ്രതിരോധത്തിനു നിരന്തരം അബദ്ധം സംഭവിക്കുകയും ചെയ്തു. അവര്‍ വഴങ്ങിയ ഗോളുകളെല്ലാം ഇത്തരത്തിലുള്ളതായിരുന്നു. തുറന്നിട്ട പ്രതിരോധത്തിനിടയിലൂടെയാണ് സിറ്റി   ഗോളുകള്‍ നേടിയത്. ജയത്തോടെ ബാഴ്‌സയുടെ മുന്‍ പരിശീലകനും ഇപ്പോഴത്തെ സിറ്റിയുടെ പരിശീലകനുമായ പെപ് ഗാര്‍ഡിയോള കണക്കു തീര്‍ത്തു. സ്വന്തം തട്ടകത്തില്‍ ആദ്യപാദത്തില്‍ 4-0 ത്തിനാണ് ബാഴ്‌സ ജയിച്ചിരുന്നത്. ഹോം മത്സരത്തില്‍ അതിനു പകരം വീട്ടാനായി. ജയത്തോടെ ബാഴ്‌സയ്ക്കു പിറകില്‍ ഏഴു പോയിന്റായി സിറ്റിയുടെ സമ്പാദ്യം.

ഗ്രൂപ്പ് ഡിയില്‍ റോസ്‌റ്റോവിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു 12 പോയിന്റുമായി  അത്‌ലറ്റികോ മാഡ്രിഡ് നോക്കൗണ്ട് ഘട്ടം ഉറപ്പിച്ചു. 28, 90 മിനിറ്റുകളില്‍ അന്റോണി ഗ്രീസ്മാന്‍ ആണ് അത്‌ലറ്റികോയുടെ വിജയഗോളുകള്‍ നേടിയത്. സര്‍ദര്‍ അസ്‌മോണ്‍ റോസ്‌റ്റോവിനായി ഒരു ഗോള്‍ മടക്കി. ഗ്രൂപ്പ് എയില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ലൂഡോഗോററ്റ്‌സിനെ ആഴ്‌സണല്‍ പരാജയപ്പെടുത്തി. 20ാം മിനിറ്റില്‍ ഗ്രാനിറ്റ് സ്വാക്ക, 41ാം മിനിറ്റില്‍ ഒലിവല്‍ ജിറൂഡ്, 87ാം മിനിറ്റില്‍ മെസ്യൂട്ട് ഓസില്‍ എന്നിവരായിരുന്നു ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍.  12ാം മിനിറ്റില്‍ ജോനാഥന്‍ കാഫൂ, 15 ാംമിനിറ്റില്‍  കെസ്‌റു എന്നിവരുടെ വകയായിരുന്നു ലൂഡോഗോററ്റ്‌സിന്റെ ഗോളുകള്‍. ഡിഗ്രൂപ്പില്‍ അത്‌ലറ്റികോ മാഡ്രിഡിനൊപ്പം  ബയേണ്‍ മ്യൂണിക്കിനും ജയം.

പിഎസ്‌വി ഐന്തോവനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്. 34, 73 മിനിറ്റുകളില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്കിയുടെ ബൂട്ടില്‍ നിന്നായിരുന്നു ബയേണിന്റെ ഗോളുകള്‍. 14ാം മിനിറ്റില്‍ അരീസിലൂടെ പിഎസ്‌വി ഒരു ഗോള്‍ മടക്കി. ജയത്തോടെ ബയേണിനു ഒമ്പതു പോയിന്റായി.  എഗ്രൂപ്പില്‍ പിഎസ്ജിയും ജയം ആഘോഷിച്ചു.  എഫ്‌സി ബാസലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. ഇതോടെ  പത്തുപോയിന്റുമായി ആഴ്‌സണലിനോടൊപ്പം എത്തിയെങ്കിലും  ഗോള്‍ ശരാശരിയില്‍ രണ്ടാമതാണ് പിഎസ്ജി. മറ്റു മത്സരങ്ങളില്‍ ബെന്‍ഫിക്ക (1-0) ഡൈനാമോകീവിനെ തോല്‍പ്പിച്ചപ്പോള്‍ സെല്‍റ്റിക്കും മോണ്‍ചെന്‍ഗ്ലാഡ്ബാഷും, നാപ്പോളിയും ബെസിക്ടാസും തമ്മില്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.

Related posts