ചികിത്സാ പിഴവ് മൂലം ഗുരുതരാവസ്ഥയിലായ ദാരുഷിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

tvm-chikilsaതിരുവനന്തപുരം: ചികിത്സാ പിഴവുമൂലം ഗുരുതരാ വസ്ഥയിലായ ബാലന്റെ ചിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു.   കാട്ടാക്കട പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. വിഷ്ണു ഭവനില്‍  നസീര്‍-ഷീന ദമ്പതികളുടെ ഏക മകന്‍  ദാരുഷിനെ 2012ല്‍ തെരുവുനായ കടിച്ചു കീറിയതിനെ തുടര്‍ന്ന് തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.  മുഖത്തിനും കണ്ണിനും പരിക്കേറ്റിരുന്ന രണ്ടു വയസുകാരന് പേവിഷ ബാധയ്ക്കുള്ള ആന്റി റാബിക് സിറത്തിന്റെ നാലു കുത്തി വയ്പ്പുകളെടുത്തു.

ഏഴു ദിവസത്തിന് ശേഷം കടുത്ത പനിയെതുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വീണ്ടും എത്തിച്ച കുട്ടിയെ ആദ്യം ചികിത്സിച്ച ആതേ ഡോക്ടര്‍ കുട്ടിയുടെ ഗുരുതരാവസ്ഥ മനസിലാക്കി എസ്എടി ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി മൂന്നു മാസം എസ്എടിയിലെ ഐസിയു വില്‍ കഴിഞ്ഞു. തുടര്‍ന്ന് സുഖം പ്രാപിച്ച കുട്ടിയുടെ കാഴ്ചയും സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ടു. ചികിത്സയിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി പലയിടങ്ങളിലും ദാരിഷിന്റെ മാതാപിതാക്കള്‍  പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ചലന ശേഷി തിരികെ കിട്ടാനായി ശ്രീചിത്രയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശിശു ക്ഷേമ സമിതിയുടെ സഹായത്തോടെ  വെല്ലൂരിലെത്തിച്ചെങ്കിലും ചികിത്സയ്ക്ക് ശേഷം ശിശു ക്ഷേമ സമിതി സഹായിക്കാതായതോടെ ആശുപത്രിയില്‍ നിന്ന് പിരിവെടുത്ത് നാട്ടിലേക്ക് മടങ്ങി . തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതായി യോഗത്തില്‍ എഡിഎം അറിയിച്ചത് . കുട്ടിയുടെ അമ്മ ഷൈനിക്ക് സര്‍ക്കാര്‍ ജോലിക്ക് എഡിഎംന്റെ നേതൃത്വത്തില്‍ ശുപാര്‍ശ ചെയ്യാനും ചികിത്സാ സമയത്ത് രക്ഷിതാക്കള്‍ക്ക് ദിവസേന 200 രൂപ നല്കാനും തിരുമാനമായി .

വെല്ലൂരിലെ ചികിത്സയ്ക്ക് ശേഷം മടങ്ങാന്‍ സഹായിക്കാത്ത ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരില്‍ നിന്നും എഡിഎം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.എന്നാല്‍ ആന്റി റാബിക് സിറം തലച്ചോറില്‍ പടര്‍ന്നതാണ് കുട്ടിയുടെ ഗുരുതരാവസ്ഥക്ക് കാരണമായതെന്ന് ഡിഎംഓ ഡോ. വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇത് ചികിത്സാ പിഴവായി അംഗികരിക്കാന്‍ കഴിയില്ലെന്നും ഡിഎംഓ അറിയിച്ചു. ജനപ്രതി നിധികളുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്.

Related posts