എല്ലാത്തിനും കാരണം ഇവനാ…! ചികുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയുടെ രോഗങ്ങള്‍ക്കു കാരണം കൊതുകുകളല്ല; “’ടൈഗര്‍ മോത്ത്’ നിശാശലഭങ്ങളാണെന്നു മിംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍

tigerകോഴിക്കോട്: കേരളത്തില്‍ മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചപ്പനിയായ ചികുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയുടെ രോഗലക്ഷണങ്ങള്‍ക്കു കാരണമായിരുന്നത് കൊതുകുകളല്ല മറിച്ച് “ടൈഗര്‍ മോത്ത്” എന്നറിയപ്പെടുന്ന നിശാശലഭങ്ങളായിരുന്നുവെന്നു മിംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണപഠനം. മിംസ് റിസര്‍ച്ച് ഫൗണ്ടേഷനിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ.പി.ജെ. വില്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവേഷണഫലങ്ങള്‍ പബ്ലിക് ലൈബ്രറി സയന്‍സ് (പ്ലോസ്)പ്രസിദ്ധീകരിക്കുന്ന പ്ലോസ് വണ്‍ എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിറകുകളില്‍ കടുവയുടേതുപോലെയുള്ള മഞ്ഞയും കറുപ്പും രൂപങ്ങളുള്ള ടൈഗര്‍ നിശാശലഭം മൂലമുള്ള പകര്‍ച്ചവ്യാധികള്‍ കൂടുതലായി കാണപ്പെടുന്നത് മഴക്കാലത്താണ്. കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധികള്‍ക്കു സമാനമാണിത്. അസോട്ട കാരികേ എന്നറിയപ്പെടുന്ന ടൈഗര്‍ നിശാശലഭമാണ് ഇതിന് അടിസ്ഥാനകാരണമെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഏഷ്യ മുതല്‍ പസഫിക് ദ്വീപുകള്‍ വരെ വളരെ വ്യാപകമായി കണ്ടുവരുന്നതാണു ടൈഗര്‍ നിശാശലഭം. ഇവ കേരളത്തിലെ കാലാവസ്ഥയില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ വളരെപ്പെട്ടെന്നു പെരുകുന്നു. പുറത്തുവരുന്ന നിശാശലഭങ്ങള്‍ കൊഴിച്ചുകളയുന്ന ശല്‍ക്കങ്ങളും സ്രവങ്ങളും മനുഷ്യരുടെ ത്വക്കുമായി സമ്പര്‍ക്കത്തിലാകുകയോ ഇവ ശ്വസിക്കുകയോ ചെയ്താല്‍ തൊലിപ്പുറമേ ചൊറിഞ്ഞുതടിച്ച് ശരീരം മുഴുവന്‍ ചൊറിച്ചിലും തടിപ്പും വ്യാപിക്കുകയും അതോടൊപ്പം വളരെ സങ്കീര്‍ണമായ രോഗാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.

പനിയുള്ള രോഗികളില്‍ നടത്തിയ പരിശോധനകളില്‍ ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്കു നെഗറ്റീവ് ഫലം ലഭിക്കുമ്പോള്‍പോലും ടൈഗര്‍ നിശാശലഭം മൂലമുണ്ടാകുന്ന ഐജിഇ അലേര്‍ജന്‍സ് കണ്ടെത്താന്‍ കഴിഞ്ഞു. കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നതും ചികുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടേതുപോലെയുള്ളതുമായ ലക്ഷണങ്ങള്‍, പനി, കുളിര്, തലവേദന, ഛര്‍ദ്ദി, അതിസാരം, സന്ധിവേദന, ചുവന്നുതടിപ്പ്, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയല്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനവൈകല്യം എന്നിവയെല്ലാം പിന്നീട് മാരകമായി തീര്‍ന്നേക്കാം.

ടൈഗര്‍ നിശാശലഭത്തിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പനി കാണുകയാണെങ്കില്‍ സാധാരണ പരിശോധനകള്‍ക്കൊപ്പം മോത്ത് ഐജിഇ അലേര്‍ജന്‍ പരിശോധനയും നിര്‍ബന്ധമാക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. അത്തിവര്‍ഗത്തില്‍പ്പെട്ട പേരകം,(തേരകം, പാറകം, തൊണ്ടി) (ഫൈക്കസ് ഹിസ്പിഡ) എന്ന പാഴ്മരത്തില്‍ മുട്ടയിട്ട് അതിന്റെ ഇലകള്‍ ഭക്ഷണമാക്കിയാണ് ടൈഗര്‍ നിശാശലഭത്തിന്റെ ലാര്‍വകള്‍ പെരുകുന്നത്. ഇത്തരം മരങ്ങള്‍ നശിപ്പിച്ചാല്‍ നിശാശലഭങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും.

Related posts