ചീക്കാട് മേഖലയില്‍ വീണ്ടും കടുവ; പട്ടിയേയും ആടിനെയും കൊന്നു

tigerആലക്കോട്: ചീക്കാട് മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിനു ഭീഷണിയായി വീണ്ടും കടുവ. അപ്പര്‍ ചീക്കാട് ആദിവാസി കോളനിയിലെ കുഞ്ഞമ്പുവിന്റെ വളര്‍ത്തു നായയെ ആക്രമിച്ച് കൊലപ്പെടുത്തിയശേഷം കടുവ ഇതിനെയുംകൊണ്ട് കാട്ടിലേക്കു പോയി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നുപുലര്‍ച്ചെ ആശാന്‍കവല തുരുമ്പിയില്‍ പുത്തന്‍കണ്ടത്തില്‍ ഫിലിപ്പിന്റെ വീടിനു സമീപം കെട്ടിയിരുന്ന ആടിനെ കൊലപ്പെടുത്തിയശേഷം പകുതിഭാഗം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ മഞ്ഞപ്പുല്ല്, ചീക്കാട്, ആശാന്‍കവല ഭാഗങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായിരിക്കുകയാണ്.

കടുവയെ കണ്ടെത്താനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ചീക്കാട് കൂട് വയ്ക്കും.  ഇതിന്റെ അനുമതിക്കായി തിരുവനന്തപുരം ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡുമായി റെയ്ഞ്ച് ഓഫീസില്‍നിന്നു ബന്ധപ്പെട്ടിട്ടുണ്ട്. റെയ്ഞ്ച് ഓഫീസര്‍ സോളമന്‍ തോമസ് ജോര്‍ജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചീക്കാട് ഭാഗത്ത് ക്യാമ്പ് ചെയ്ത് കടുവയെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണ്. ഇന്നലെ രാത്രി ഈ പ്രദേശങ്ങളില്‍ ആനയും ഇറങ്ങി. നിരവധി പേരുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.

Related posts