മാവേലിക്കര:ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടത്തുന്ന മഹത്തായ അന്നദാന വഴിപാടാണ് കുതിരമൂട്ടില്‍ കഞ്ഞി. ദേവീ പ്രീതിയ്ക്കുവേണ്ടി കരയിലെ എല്ലാ കുടുംബങ്ങളും കെട്ടുകാഴ്ച നിര്‍മ്മാണത്തില്‍ പങ്കെടുത്ത് സന്നദ്ധ സേവനം നടത്തുമ്പോള്‍ ഇവര്‍ക്ക് ദേവി ഭക്ഷണം കണ്ടെത്തുന്നതായാണ് ഇതിന്റെ സങ്കല്‍പ്പം. ഭക്ത ജനങ്ങളുടെ വഴിപാടായാണ് കഞ്ഞി നടത്തുക. കെട്ടുകാഴ്ച നിര്‍മ്മാണം തുടങ്ങുന്ന ശിവരാത്രി മുതല്‍ തന്നെ കുതിരമൂട്ടില്‍ കഞ്ഞിയും ആരംഭിക്കും നിത്യേന രണ്ടും മൂന്നും കഞ്ഞി വീതം ഓരോ കുതിര ചുവട്ടിലും നടക്കുന്നുണ്ട്.
ചില കരകളില്‍ വീടുകളില്‍ വെച്ചും കഞ്ഞി വഴിപാട് നടത്താറുണ്ട്. കഞ്ഞി കുടിക്കാനായി കരക്കാരെ വഴിപാടുകാര്‍ താലപ്പൊലി കുത്തിയോട്ട പാട്ട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് കുതിരമൂട്ടിലേക്ക് ആനയിക്കും. കഞ്ഞി, മുതിരപുഴുക്ക്, അസ്ത്രം, കടുക്മാങ്ങ, പപ്പടം, ഉണ്ണിയപ്പം, അവില്‍, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്ക് കൊടുക്കുക. കഞ്ഞി കുടിക്കാന്‍ പഴയകാലത്തെ അനുസ്മരിപ്പിക്കും വിധം ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്.
ഓലക്കാലുകൊണ്ട് വൃത്താകൃതിയില്‍ ഉണ്ടാക്കുന്ന തടയില്‍ തൂശനില വെച്ചാണ് കഞ്ഞി വിളമ്പുക. ജാതി-മത ചിന്തകളോ ഉഛ:നീചത്വങ്ങളോ വലിപ്പചെറുപ്പമോ ഇല്ലാതെ എല്ലാവരും നിലത്ത് ചമ്രം പിടഞ്ഞിരുന്ന് കഞ്ഞി കുടിക്കുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
ദേവി ആദ്യം ചെട്ടികുളങ്ങരയില്‍ എത്തിയപ്പോള്‍ കഴിച്ച ആഹാരം കഞ്ഞിയും മുതിരപുഴുക്കും അസ്ത്രവുമാണെന്നാണ് ഐതിഹ്യം.ഓണാട്ടുകരയിലെ കര്‍ഷക സമൂഹം തങ്ങളുടെ വിളകളില്‍ പ്രധാനമായ അരി, ചേന, കാച്ചില്‍ ചേമ്പ്, മുതിര തുടങ്ങിയവ കൊണ്ടുണ്ടാക്കിയ വിശിഷ്ടഭോജ്യങ്ങള്‍ തങ്ങളുടെ എല്ലാമെല്ലാമായ ദേവിക്ക് നേദിക്കുന്നത് സ്വാഭാവികമാണെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.