ചെമ്പന്‍ തറയിലെ തീപിടുത്തം: 20 ലക്ഷത്തിലധികം നഷ്ടമെന്ന് പ്രാഥമിക നിഗമനം

alp-fireആലപ്പുഴ: ആര്യാട് ചെമ്പന്‍ തറയ്ക്ക് സമീപം വേമ്പനാട് കായലില്‍ കെട്ടിയിരുന്ന ഹൗസ് ബോട്ടിന് തീപിടിക്കൂകയും തീ പടര്‍ന്ന് സമീപത്തെ വീടും തെങ്ങുള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും കത്തിനശിക്കുകയും ചെയ്ത സംഭവത്തില്‍ 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമെന്ന് അധികൃതരുടെ പ്രാഥമിക നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് ഹൗസ് ബോട്ടിന് തീപിടിച്ചത്. ബോട്ടിന്റെ ഇന്‍വെര്‍ട്ടറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീ പിടുത്തമുണ്ടായത്. അപകട സമയത്ത് ഡല്‍ഹി സ്വദേശികളായ 18 അംഗ വിനോദസഞ്ചാരികള്‍ ബോട്ടിലുണ്ടായിരുന്നു.

ബോട്ടിന്റെ പിന്‍ഭാഗത്ത് നിന്നും പുകയുയരുന്നതു കണ്ട ജീവനക്കാര്‍ വിനോദസഞ്ചാരികളെ  രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തമൊഴിവാകുകയായിരുന്നു. തീ പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് ബോട്ടിന്റെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഹൗസ് ബോട്ട് കെട്ടിയിരുന്ന കയര്‍   കത്തിപ്പോയതിനെത്തുടര്‍ന്ന് കാറ്റിന്റെ ശക്തിയാല്‍ ബോട്ട് തീരത്തോട്് കൂടുതല്‍ അടുക്കുകയും കാറ്റില്‍  സമീപത്തെ ചിറക്കടവില്‍ ദേവരാജന്റെ വീടിന് തീ പടരുകയുമായിരുന്നു. ഷീറ്റിട്ട വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ഫല വൃക്ഷങ്ങള്‍ക്കും തീ പിടിച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ അപകട സ്ഥലത്തേക്കെത്താന്‍ ഫോഴ്‌സിന്റെ വലിയ വാഹനത്തിന് കഴിഞ്ഞില്ല. പിന്നീട് ചെറിയ വാഹനത്തില്‍ ഫ്‌ലോട്ടിംഗ് പമ്പുമായെത്തിയാണ്ഫയര്‍ഫോഴ്‌സ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വേണുക്കുട്ടന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Related posts