ചോര്‍ന്നൊലിക്കുന്ന കുടിലില്‍ താമസിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് എപിഎല്‍ കാര്‍ഡ്; അടിയന്തിരമായി ബിപിഎല്‍ കാര്‍ഡ് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

TVM JB-KOSHYCOMMISSINആലപ്പുഴ: ജീര്‍ണാവസ്ഥയില്‍ ചോര്‍ന്നൊലിക്കുന്ന ടാര്‍പ്പോളിന്‍ കൊണ്ടു കെട്ടിമറച്ച കുടിലില്‍ രോഗാവസ്ഥയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദമ്പതികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ എപിഎല്‍ കാര്‍ഡ് അടിയന്തിരമായി ബിപിഎല്‍ ആക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. മാവേലിക്കര കുന്നം കൃഷ്ണഭവനില്‍ ഭവാനി ബാലകൃഷ്ണന്‍ സമര്‍പ്പിച്ച പരാതി യിലാണ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാര്‍ഡ് ബിപിഎല്‍ ആക്കിയ ശേഷം ആലപ്പുഴ ജില്ലാകളക്ടറും, താലൂക്ക് സപ്ലൈ ഓഫീസറും ജൂലൈ നാലിനു രാവിലെ 11നു കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നടപടി റിപ്പോര്‍ട്ട് ഹാജരാക്കണം.

സുമനസുകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് രോഗാവസ്ഥയില്‍ എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാത്ത ദമ്പതികള്‍ കഴിയുന്നത്. പക്ഷേ നാട്ടുകാരുടെ പരിശ്രമഫലമായി ലഭിച്ച റേഷന്‍കാര്‍ഡ് എപിഎല്‍ ആയി.   മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസര്‍ നേരിട്ട് സ്ഥലം പരിശോ ധിച്ച് ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമാണ് എപിഎല്‍ കാര്‍ഡ് അനുവദിച്ചത്. താല്കാലിക കാര്‍ഡ് ആയതിനാല്‍ ചികിത്സാസഹായവും ലഭിക്കുന്നില്ല.

കമ്മീഷന്‍ നേരിട്ട് അനേ്വഷിച്ച് പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് മനസിലാക്കി. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരമായ നടപടിയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കാര്‍ഡ് താത്കാലികമാണെങ്കില്‍ കൂടി അത് ബിപിഎല്‍ ആക്കി നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നടപടിക്രമം മാവേലിക്കര എംഎല്‍എ ആര്‍. രാജേഷ്, ജില്ലാ കളക്ടര്‍, താലൂക്ക് സപ്ലൈഓഫീസര്‍മാര്‍ എന്നിവര്‍ക്ക് അയച്ചു.

Related posts