ജനജീവിതം ദുസഹമാക്കി പാലംപണിത സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു

tvm-divakaranpalamപോത്തന്‍കോട് : കഴിഞ്ഞ മാര്‍ച്ച് ഒന്നിന് റോഡ് ഗതാഗതം നിര്‍ത്തിവച്ച് പാലത്തിന്റെ പുതുക്കി പണി ആരംഭിച്ച കണിയാപുരം സിംഗപ്പൂര്‍മുക്കില്‍ സി.ദിവാകരന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് എംഎല്‍എ സ്ഥലത്തെത്തിയത്. കണിയാപുരത്ത് നിന്ന് മുരുക്കുംപുഴ വഴി ചിറയിന്‍കീഴിലേക്കുള്ള റോഡിലെ പഴയപാലമാണ് പുതുക്കി പണിയുന്നത്.

ഈ റോഡു വഴി ഓടികൊണ്ടിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകളും നിരവധി സ്കൂള്‍ ബസുകളുമടക്കം എല്ലാ വാഹന ഗതാഗതവും പൂര്‍ണമായും നിര്‍ത്തിവച്ചാണ് പഴയ പാലം പൊളിച്ച് വീതികൂട്ടി പണി ആരംഭിച്ചത്. എന്നാല്‍ കരാറുകാരന്‍ സമയ ബന്ധിതമായി ജോലി ചെയ്യാതെ വല്ലപ്പോഴും മാത്രം തൊഴിലാളികളെ വച്ച് ഇവിടെ ജോലി ചെയ്യിപ്പിക്കുന്നതു മൂലം പാലം പണി ഒച്ചിഴയുന്ന വേഗതയിലാണിവിടെ. എന്നാല്‍ കരാറുകാരന്റെ മറ്റു ജോലി സ്ഥലങ്ങളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ മുഴുവന്‍ ഇറക്കിയിട്ട് അവിടങ്ങളിലേക്ക് കയറ്റി കൊണ്ടു പോകുന്നതും ഇവിടെ നിന്നാണ്.

സ്കൂള്‍ തുറന്നതോടെ യാത്രക്കാര്‍ ഏറെ വിഷമത്തിലായി. കരാറുകാരനും പൊതുമരാമത്ത് വകുപ്പും തിരിഞ്ഞു നോക്കുന്നില്ലാ എന്ന പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ എംഎല്‍എ പൊതുമരാമത്തു വകുപ്പു എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബേബി ജോണിനെ വിളിച്ചു വരുത്തി വിവരങ്ങള്‍ ആരാഞ്ഞു. പൊതുമരാമത്തു മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. പാലം പണി ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എംഎല്‍എ പറഞ്ഞു. നാല്‍പ്പതു ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് എംഎല്‍എ യും മന്ത്രിയും നല്‍കിയിരിക്കുന്നത്.

Related posts