ജനവിധി തേടുന്നവര്‍ ഓര്‍ക്കുന്നുണ്ടോ നീതിക്കായി നടന്ന ഈ പാവം വോട്ടറെ… ?

TVM-DARLIസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: ഇത്തിരി മാത്രം ശേഷിക്കുന്ന സ്വന്തം മണ്ണിനെ നെഞ്ചോട് ചേര്‍ത്തതിന്റെ പേരില്‍ ഒരുപാട് യാതനകള്‍ സഹിക്കേണ്ടി വന്ന ഡാര്‍ളി അമ്മൂമ്മയെ ഈ തെരഞ്ഞെടുപ്പ് കാലത്ത് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ജനവിധി തേടുന്നവരും നേതാക്കളും  ഓര്‍ക്കു ന്നുണ്ടോ..?  ഡാര്‍ളി എന്ന പേര് കേട്ടാല്‍  നെയ്യാറ്റിന്‍കര നിവാസികളില്‍ ചിലരുടെയെങ്കിലും കണ്ണുകള്‍ നിറയും.  അമ്മൂമ്മയുടെ സങ്കടകരമായ ജീവിതകഥ ഓര്‍മി ക്കും. പക്ഷെ, ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ഡാര്‍ളി അമ്മൂമ്മയ്ക്ക് നീതി കിട്ടിയോ എന്ന ചോദ്യം മാത്രം ഉത്തരം കിട്ടാതെ ബാക്കി.

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ നെയ്യാറ്റിന്‍കര പുലിമുട്ടത്ത് കിഴക്കേത്തോട്ടത്ത് പുരയിടത്തില്‍ മണ്ണടി വടക്കരികു പുത്തന്‍വീട്ടില്‍ അപ്പിയാള്‍ മകള്‍ ഡാര്‍ളി ഓലത്താന്നിക്കു സമീപത്തെ നെയ്യാറിന്‍ കരയിലെ കൊച്ചുകൂരയിലാണ് കഴിഞ്ഞിരുന്നത്. ഫോര്‍ത്ത് ഫോമില്‍ സ്കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന ഡാര്‍ളിക്ക് ആയുര്‍വേദ ആശുപത്രിയില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ലഭിച്ചു. ഞായറാഴ്ചകളില്‍ പോലും അവധിയില്ലാതെ ഡാര്‍ളി ജോലിയോട് കൂറു പുലര്‍ത്തി. ഓലത്താന്നിയിലെ കടവിനോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് 28 സെന്റ് ഉണ്ടായിരുന്നുവെന്ന് അമ്മൂമ്മ പറയാറുള്ള വസ്തുവിന്റെ വിസ്തൃതി ക്രമേണ ചുരുങ്ങി.

മണ്ണ് അപ്രത്യക്ഷമാകുന്ന പ്രതിഭാസത്തിനു പുറകില്‍ മനുഷ്യശക്തികളായിരുന്നു. 1983- ല്‍ നെയ്യാറില്‍ നിന്നും മൂന്നോ നാലോ ലോഡ് മണ്ണെടുത്ത് ആരംഭിച്ച മണല്‍ വാരലാണ് ഡാര്‍ളിയുടെ കിടപ്പാടത്തിന്റെ അതിരുകള്‍ കുറച്ചത്. നദിയില്‍ നിന്നും മണ്ണെടുക്കരുതെന്നും നദിയെ യും തീരത്തെയും നശിപ്പിക്കരുതെന്നുമുള്ള ഡാര്‍ളിയുടെ കരുത്തുറ്റ പ്രതികരണത്തിനെ പിന്താങ്ങാന്‍ ആരും മുന്നോട്ടു വന്നില്ല. സമീപവാസികള്‍ പലരും പുതിയ സുരക്ഷിത താവളങ്ങളിലേയ്ക്ക് ചേക്കേറിയപ്പോഴും, ചുറ്റുമുള്ള കരകളിലേയ്ക്ക് വെള്ളം കയറിക്കൊണ്ടിരുന്നപ്പോഴും, തോല്‍ക്കാന്‍ തയാറാകാതെ ഡാര്‍ളി അമ്മൂമ്മ  സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു.

താന്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ തകരം മേഞ്ഞ കൊച്ചുകൂരയും ആകെപ്പാടെയുള്ള സമ്പാദ്യമായ ഭൂമിയും എന്തു വില കൊടുത്തും പരിപാലിക്കുമെന്ന നിര്‍ബന്ധത്തിനു പിറകില്‍ ഈ നദിയെയും മണ്ണിനെയും ആത്മാര്‍ഥമായി ഹൃദയത്തോട് ചേര്‍ക്കുന്ന മാനുഷികമായ വശം കൂടിയുണ്ടായിരുന്നു. പ്രകൃതിയെ ആര്‍ത്തിയോടെ ഇല്ലായ്മ ചെയ്യുന്ന കൂട്ടര്‍ തന്നെ പല വിധത്തില്‍ ദ്രോഹിച്ചിട്ടുണ്ടെന്ന് ഡാര്‍ളി അമ്മൂമ്മ പലപ്പോഴും പലരോടും വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തില്‍ ഇത്രമാത്രം ദു:ഖങ്ങളും ദുരിതങ്ങളും സഹിച്ച്, കഴിയേണ്ടി വന്ന ഈ വൃദ്ധ നാട്ടിലെ നിയമപാലകരായ പോലീസിനു മുതല്‍ നാടു ഭരിക്കുന്ന മന്ത്രിമാര്‍ക്കു വരെ തന്റെ കഷ്ടപ്പാടുകള്‍ അടങ്ങിയ നിവേദനം പല തവണ നല്‍കി.

2013 ഓഗസ്റ്റില്‍ കാറ്റിന്റെ അകമ്പടിയോടെ പെയ്ത കനത്ത മഴയില്‍ ഡാര്‍ളി അമ്മൂമ്മയുടെ കിടപ്പാടത്തിന്റെ അതിരുകള്‍ അടര്‍ന്നുവീണു. വീട്ടില്‍ നിന്നും പുറത്തേയ്‌ക്കൊന്നും പോകാനാവാത്ത വിധത്തില്‍ നടപ്പാതയുടെ ഇരുവശവും തോരാമഴയത്ത് ഇടിഞ്ഞുതാണു. വിള്ളല്‍ വീണ ഒറ്റയടിപ്പാതയുടെ ഇരുവശവും ആഴമേറിയ വെള്ളക്കുഴികള്‍ രൂപപ്പെട്ടു. ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതിരുന്നിട്ടും ലേശവും ദുര്‍ബലയാകാതെ, പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സാന്നിധ്യത്താല്‍ ധീരയായ്, ഡാര്‍ളി അമ്മൂമ്മ തന്റെ പേരിനാല്‍ അറിയപ്പെടുന്ന ഈ കടവില്‍ കഴിയാനാഗ്രഹിച്ചെങ്കിലും ഫയര്‍ഫോഴ്‌സുകാരും പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് അവരെ രക്ഷപ്പെടുത്തി കരയി ലെത്തിച്ചു.

തിരുവനന്തപുരത്ത് ഒരു വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസിയായി കുറച്ചു കാലം താമസിച്ചു. പിന്നീട് ഒരു ബന്ധുവീട്ടിലേയ്ക്ക് താമസം മാറ്റി. അതിനിടയില്‍ പ്രമുഖരായ പല നേതാക്കളും സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍, അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും ലഭിച്ചില്ലായെന്ന് പറയപ്പെടുന്നു. ആയുസ്സിന്റെ പുസ്തകത്തില്‍ എട്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തെക്കാള്‍ ഈ അമ്മൂമ്മയുടെയുള്ളില്‍ മനുഷ്യര്‍ പ്രകൃതിയെ വല്ലാതെ മുറിവേല്‍പ്പിക്കുന്നതിന്റെ നൊമ്പരവും തനിക്ക് നേരിടേണ്ടിവന്ന അവഗണനയുടെ നോവുമാകാം നിറഞ്ഞു നില്‍ക്കുന്നത്.

Related posts