ജയരാജന്റെ പ്രസ്താവന സിപിഎമ്മിന്റെ ആസൂത്രിതമായ കൊലപാതകങ്ങളുടെ തുറന്നു പറച്ചില്‍: ചെന്നിത്തല

Rameshകാഞ്ഞങ്ങാട്: സിപിഎം നേതാവ് പി. ജയരാജന്‍ നെടുമങ്ങാട്ട് നടത്തിയ പ്രസ്താവന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയ ആസൂത്രിതമായ കൊലപാതകങ്ങളുടെ തുറന്നുപറച്ചിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനോജ്, ഷുക്കൂര്‍, ഫസല്‍ വധക്കേസുകളിലെല്ലാം സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. താന്‍ പിണറായി വിജയനോടു ചോദിച്ച പത്തു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കാനാണ് അദ്ദേഹം ആലപ്പുഴയിലെ പ്രസ് മീറ്റ് ഒഴിവാക്കിയത്. കേരളത്തില്‍ ഭരണ തുടര്‍ച്ചയ്ക്കുള്ള സാധ്യത ഉരുത്തിരിഞ്ഞുവരികയാണ്. സിപിഎമ്മിലെ അഭിപ്രായ വ്യത്യാസം ഇടതുമുന്നണിയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.

സിപിഎം അനൈക്യത്തിന്റെ പാതയിലാണ്. ഇടതുമുന്നണിയിലെ അനൈക്യവും ശൈഥില്യവും വിഎസിന്റെയും പിണറായിയുടെയും അഭിപ്രായവ്യത്യാസങ്ങളിലൂടെ തെളിയിക്കപ്പെടുകയാണ്. അഭിപ്രായ വ്യത്യാസത്തിന്റെ നീര്‍ച്ചുഴിയിലുള്ള ഈ പാര്‍ട്ടിക്കെങ്ങനെ ഒരു നല്ല ഭരണം കാഴ്ച്ചവയ്ക്കാനാകുമെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പ്.

അഞ്ചു വര്‍ഷം ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷത്തെയാണ് കേരളം കണ്ടത്. പ്രതിപക്ഷം ഇപ്പോള്‍ ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. അധികാരമോഹത്തിന്റെ വലയില്‍പെട്ടാണ് വിഎസ് ഓരോ ദിവസവും പ്രസ്താവനകളിറക്കുന്നതെന്നും യുഡിഎഫിനെതിരെയുള്ള ആരോപണങ്ങളുടെ പുകമറ പാഴ് വേലയാണെന്നും ചെന്നിത്തല തുറന്നടിച്ചു.

Related posts