ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

kANAMകോയമ്പത്തൂര്‍:  കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. മാവോയിസ്റ്റ് നേതാക്കളായ ഷൈന, അനൂപ് മാത്യു എന്നിവരെയാണ്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്.

ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന മാവോയിസ്റ്റ് നേതാക്കള്‍ക്ക്  രാഷ്ട്രീയ തടവുകാരെന്നുള്ള പരിഗണന നല്‍കണമെന്നു  കാനം അഭിപ്രായപ്പെട്ടു. മാവോയിസ്റ്റുകളുടെ മാര്‍ഗത്തോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ന്യായമാണെന്നും അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണു സിപിഐ നിലപാടെന്നും  കാനം പറഞ്ഞു.

മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന ഗൗരവതരമായ വിഷയങ്ങള്‍ക്കു നേരേ മുഖം തിരിക്കാതെ അവരെ വേട്ടയാടുന്ന രീതി ശരിയല്ല. മാവോയിസ്റ്റുകളെ രാഷ്ട്രീയക്കാരായി തന്നെ കണക്കാക്കണം.   എന്‍എസ്എയും യുഎപിഎയും പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് ഇവരെ എല്ലാക്കാലവും ജയിലില്‍ അടയ്ക്കാം എന്നുള്ള കുടിലചിന്ത ഭരണകൂടം ഉപേക്ഷിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.

ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോഴേക്കും മറ്റൊരു കേസ് തട്ടിക്കൂട്ടി ഉണ്ടാക്കി വീണ്ടും ഇവരെ ജയിലില്‍തന്നെ തളച്ചിടുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതു ജനാധിപത്യത്തിന് അപമാനമാണെന്നും കാനം പറഞ്ഞു .
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. പ്രസാദ്, പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, വാല്‍പ്പാറ എംഎല്‍എ ആറുമുഖം, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ എന്നിവര്‍ കാനത്തോടോപ്പമുണ്ടായിരുന്നു.

Related posts